2023 ന് വിട
തിരുവനന്തപുരം:
പുതുവത്സരത്തിന്റെ വരവറിയിച്ച് ലോകം ആഹ്ളാദത്തോടെ 2023 ന് വിടചൊല്ലി. കോവളം ബീച്ചിൽ രാത്രി 12 മണിക്ക് വർണാഭമായ വെടിക്കെട്ടോടെ പുതുവർഷത്തെ വരവേറ്റു. ജില്ലയിലെ പ്രധാന ബീച്ചുകളായ കോവളം, ശംഖുംമുഖം, വലിയതുറ, വെട്ടുകാട്, അടിമലത്തുറ, മുതലപ്പൊഴി തുടങ്ങിയ തീരപ്രദേശങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളെത്തി. തെളിഞ്ഞുനിന്ന നക്ഷത്രവിളക്കുകളെയും, ആകാശത്ത് തെളിഞ്ഞ വർണ്ണ വിസ്മയങ്ങളെയും സാക്ഷി നിർത്തി നഗരം പുതുവത്സരത്തെ സ്വാഗതം ചെയ്തു. കനകക്കുന്നിലെ ലൈറ്റ് ഷോയായ 2024 ലൈറ്റിങ് അതി മനോഹരമായിരുന്നു. മാനവീയം വീഥിയിലെ സൗഹൃദ കൂട്ടായ്മകളും പാട്ടുകൂട്ടങ്ങളും പുതുവത്സരത്തിന് മികവേകി. ജില്ലയിലെ പ്രധാന കേന്ദങ്ങളിലെല്ലാം കർശന പൊലീസ് നിരീക്ഷണത്തിലായിരുന്നു. ലഹരി ഉപയോഗം തടയാനും മദ്യപിച്ചുള്ള വാഹനമോടിക്കലും പൊലീസ് നിരീക്ഷണത്തിൽ ഫലം കണ്ടു. മധ്യ പസഫിക് ദ്വീപ് രാജ്യമായ കിരിബാട്ടിയിലെ ക്രിതിബതിയിലാണ് ഇന്ത്യൻ സമയം വൈകിട്ട് 3.30 ന് പുതു വർഷാഘോഷത്തിന് തുടക്കം കുറിച്ചതു്. തൊട്ടുപിന്നാലെ ന്യൂസിലാന്റ്, ആസ്ട്രേലിയ,ജപ്പാൻ, ചൈന, സിങ്കപ്പൂർ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലും പുതുവർഷം ആഘോഷിച്ചതു് രാത്രി 12 മണിക്ക് മുൻപായിരുന്നു.

