വയനാട് വെള്ളമുണ്ടയിലെ അതിഥി തൊഴിലാളിയുടെ അരുംകൊല; അതിഥി തൊഴിലാളി ദമ്പതിമാർ അറസ്റ്റിൽ

 വയനാട് വെള്ളമുണ്ടയിലെ അതിഥി തൊഴിലാളിയുടെ അരുംകൊല;  അതിഥി തൊഴിലാളി ദമ്പതിമാർ അറസ്റ്റിൽ

വയനാട് വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ. ഉത്തർ പ്രദേശ് സഹറാൻപുർ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയുടെ ഒത്താശയോടെയാണ് കൊല നടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സൈനബയുടെ അറസ്റ്റ്. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.

മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾ യുവാവിനെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം പുതിയതായി വാങ്ങിയ കത്തി ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി ബാഗുകളിലാക്കി മാലിന്യമെന്ന വ്യാജേന ഉപേക്ഷിക്കുകയായിരുന്നു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നൽകിയിരുന്നു. കൊലയ്ക്ക് ഒത്താശ ചെയ്തത് സൈനബാണെന്നാണ് പോലീസ് പറയുുന്നത്.

ഇന്നലെ രാത്രിയായിരുന്നു വെള്ളമുണ്ടയില്‍ അരുംകൊല നടന്നത്. യുവാവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ട് ബാഗുകളിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ മുഹമ്മദ് ആരിഫ് പിടിയിലാകുകയായിരുന്നു. അതിഥി തൊഴിലാളിയായ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പൊലീസില്‍ വിവരം അറിയിച്ചത്. പോലീസെത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്നായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇയാളെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലിനിടെ ഭാര്യയുടെ അറിവോടെയായിരുന്നു കൊലപാതകമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തില്‍ സൈനബയെ കസ്റ്റഡിയില്‍ എടുത്ത് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News