അജിത് പവാറിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം

അജിത് പവറിനെതിരെ പ്രതിപക്ഷം രംഗത്ത്. എൻസിപി, കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തെ തകർത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് അജിത് പവാർ പ്രതിജ്ഞ ചെയ്തതിരുന്നു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസുമായി ഉപമുഖ്യമന്ത്രി പദങ്ങൾ പങ്കിടുന്ന പവാർ, 53 എൻസിപി എംഎൽഎമാരിൽ 40 പേരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് അവകാശപ്പെടുന്നത്.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അജിത് പവാറിനെയും മറ്റ് എൻസിപി എംഎൽഎമാരെയും തന്റെ സർക്കാരിലേക്ക് സ്വാഗതം ചെയ്തപ്പോൾ, മുതിർന്ന നേതാവ് ശരദ് പവാർ പാർട്ടി തീരുമാനങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രതിജ്ഞയെടുത്തു.
രണ്ട് വർഷത്തിനിടെ രണ്ട് പിളർപ്പുകൾക്ക് സാക്ഷ്യം വഹിച്ച കോൺഗ്രസും ശിവസേനയും എൻസിപിയും, ബിജെപിയുടെ “വാഷിംഗ് മെഷീൻ” അതിന്റെ പ്രവർത്തനം പുനരാരംഭിച്ചെന്ന് വിമർശിച്ചു.
പുറത്തുപോയ ഈ നേതാക്കൾ ഗുരുതരമായ അഴിമതി ആരോപണങ്ങൾ നേരിടുന്നു. അവർക്ക് ഇപ്പോൾ “ക്ലീൻ ചിറ്റ്” ലഭിച്ചു. അജിത് പവാറിന്റെ തീരുമാനത്തിൽ പ്രതിപക്ഷം പ്രതികരിച്ചത് ഇങ്ങനെയാണ്.
‘ബിജെപിയുടെ വാഷിംഗ് മെഷീൻ’
ബിജെപിയുടെ വാഷിംഗ് മെഷീൻ പ്രവർത്തനം പുനരാരംഭിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. ”മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിലേക്ക് പുതിയതായി വന്ന നിരവധി പേർ ഇന്ന് ഇഡി, സിബിഐ, ആദായനികുതി അധികാരികളുമായി ഗുരുതരമായ അഴിമതി ആരോപണങ്ങൾ നേരിടുന്നവരാണ്. ഇപ്പോൾ അവർക്കെല്ലാം ക്ലീൻ ചിറ്റ് ലഭിച്ചു.”- ജയറാം രമേഷ് വിമർശിച്ചു. മഹാരാഷ്ട്രയെ ബിജെപിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.