ഇന്ത്യന്‍ വ്യോമസേന, നാവികസേന മേധാവികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂഡല്‍ഹി:
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി ഇന്ത്യന്‍ വ്യോമസേന, നാവികസേന മേധാവികള്‍. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷ്യല്‍ എപി സിങ്, നാവികസേന മേധാവി അഡ്‌മിറല്‍ ദിനേശ് കെ ത്രിപാഠി എന്നിവരാണ് ഇന്ന് (മെയ് 04) പ്രധാനമന്ത്രിയെ കണ്ടത്. യോഗത്തിന്‍റെ പൂര്‍ണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടിട്ടില്ല.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കടുത്ത നടപടികളാണ് സ്വീകരിച്ചത്. സിന്ധു നദീജല കരാർ താത്‌ക്കാലികമായി നിർത്തിവയ്ക്കുകയും അട്ടാരിയിലെ അതിർത്തി അടച്ചുപൂട്ടുകയും ചെയ്‌തു. ഇതിന് മറുപടിയായി പാകിസ്ഥാൻ വ്യോമാതിർത്തികള്‍ അടച്ചുപൂട്ടി. മാത്രമല്ല മൂന്നാം രാജ്യങ്ങൾ വഴി ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാരവും നിർത്തിവയ്ക്കുകയും ചെയ്‌തു.
ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്‍റെയും അടിസ്ഥാനത്തിൽ പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തി. പാകിസ്ഥാനിൽ നിന്നുള്ള എല്ലാ തപാൽ സേവനങ്ങളും നിർത്തിവച്ചു. പാകിസ്ഥാൻ പതാകയുള്ള കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതിനും ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
