ചെനാബ് നദിയിലെ ഡാമിന്റെ ഷട്ടർ താഴ്ത്തി ഇന്ത്യ, ജലപ്രവാഹം തടഞ്ഞു,പാകിസ്ഥാന് വീണ്ടും തിരിച്ചടി

പാകിസ്ഥാനെതിരായ നയതന്ത്ര നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ചെനാബ് നദിയിലെ ബാഗ്ലിഹാർ അണക്കെട്ടിലൂടെയുള്ള ജലപ്രവാഹം തടഞ്ഞുവെച്ച് ഇന്ത്യ. ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിലും സമാനമായ നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
ജമ്മുവിലെ റംബാനിലെ ബാഗ്ലിഹാർ, വടക്കൻ കശ്മീരിലെ കിഷൻഗംഗ എന്നീ ജലവൈദ്യുത അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടുന്നതിന്റെ സമയം ഇന്ത്യയ്ക്ക് നിയന്ത്രിക്കാനാവും.
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചത്.
ലോകബാങ്കിന്റെ മധ്യസ്ഥതയിൽ പ്രവർത്തിക്കുന്ന സിന്ധു നദീജല ഉടമ്പടി 1960 മുതൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ സിന്ധു നദിയുടെയും അതിന്റെ പോഷകനദികളുടെയും ഉപയോഗം നിയന്ത്രിച്ചുവരുന്നു.
ബാഗ്ലിഹാർ അണക്കെട്ട് രണ്ട് അയൽ രാജ്യങ്ങൾക്കും ഇടയിൽ വളരെക്കാലമായി ഒരു തർക്ക വിഷയമാണ്. വിഷയത്തിൽ പാകിസ്ഥാൻ മുമ്പ് ലോകബാങ്കിന്റെ മധ്യസ്ഥത തേടിയിരുന്നു.
കിഷൻഗംഗ അണക്കെട്ട് നിയമപരവും നയതന്ത്രപരവുമായ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്, പ്രത്യേകിച്ച് ഝലം നദിയുടെ പോഷകനദിയായ നീലം നദിയിലുണ്ടാകുന്ന ആഘാതം സംബന്ധിച്ച്.
നേരത്തെ സിന്ധു നദീജല കരാർ ഉടനടി നിർത്തിവയ്ക്കാനുള്ള ന്യൂഡൽഹിയുടെ തീരുമാനം ഇന്ത്യ പാകിസ്ഥാനെ ഔദ്യോഗികമായി അറിയിച്ചിരുന്നു.
ജമ്മു കശ്മീരിനെ ലക്ഷ്യമിട്ട് അതിർത്തി കടന്നുള്ള ഭീകരതയിലൂടെ ഇസ്ലാമാബാദ് കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് അവകാശപ്പെട്ട് ഇന്ത്യയുടെ ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖർജി പാകിസ്ഥാൻ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർതാസയ്ക്ക് അയച്ച ഔദ്യോഗിക കത്ത് വഴിയാണ് വിജ്ഞാപനം വന്നത്.