എസ്പി സുജിത് ദാസിന് സസ്പെൻഷൻ; ഉത്തരവിട്ട് മുഖ്യമന്ത്രി

പി.വി.അൻവർ എംഎൽഎയുമായി, എസ്പി നടത്തിയ സംഭാഷണമാണു പുറത്തായത്. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയിൽനിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്.
പത്തനത്തിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്നു സുജിത് ദാസ് ഐപിഎഎസിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. പുറത്തുവന്ന ഫോൺ വിളി ശബ്ദരേഖയിലാണ് നടപടി. സംഭവത്തിൽ ഗുരുതര ചട്ടലംഘനം നടന്നുവെന്ന ഡിജിപിയുടെ റിപ്പോർട്ടിലാണ് ഒടുവിൽ സുജിതിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സുജിത്തിനെ ആദ്യം സ്ഥലംമാറ്റിയിരുന്നു. സസ്പെൻഷന് പിന്നാലെ പരിഹാസവുമായി എംഎൽഎ പിവി അൻവറും ഫേസബുക്കിൽ എത്തി.
സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ആദ്യം ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കുകയായിരുന്നു. പൊലീസ് ആസ്ഥാനത്ത് സുജിത് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും തസ്തിക നൽകിയിരുന്നില്ല. സസ്പെൻഡ് ചെയ്യാത്തതിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് നടപടി. പി.വി. അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും, എസ്പി സുജിത് ദാസ് സര്‍വിസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗമാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്.