കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ പരാമർശം ദുരാരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം :
വയനാട്ടിൽ ഉരുൾപൊട്ടലിന് കാരണം ഖനനവും അനധികൃത കുടിയേറ്റവുമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ പരാമർശം ദുരാരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിന് ഇരയായ മനുഷ്യരെ അപമാനിക്കുന്ന തരത്തിലാണ് മന്ത്രിയുടെ പരാമർശമെന്നും മുഖ്യമന്ത്രി വിമർശിച്ചു.
“ആ ഹതഭാഗ്യകരെ ഈ രീതിയിൽ അപമാനിക്കരുതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അനധികൃത ഖനനമാണ് ഉരുൾപൊട്ടലിന് കാരണമെന്നത് വിചിത്രമായ വാദമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവൻ നഷ്ടപ്പെട്ട ഹതഭാഗ്യരുടെ തലയിൽ ചാർത്തുന്നത് ശരിയല്ല.” വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
അനധികൃത ഖനനം നടന്നതിനാലാണ് മുണ്ടക്കൈയ്യില്‍ ഉരുള്‍പൊട്ടിയതെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു വിചിത്രവാദം. എന്നാല്‍, മുണ്ടക്കൈ ലാന്‍ഡ്സ്ലൈഡ് ഏരിയയില്‍ നിന്നും ഏറ്റവും അടുത്ത ക്വാറിയിലേക്കുള്ള ദൂരം 10.2 കിലോമീറ്റര്‍ ആണ്. ഇതാണ് സത്യമെന്നിരിക്കേ എന്തിനാണ് കേന്ദ്ര മന്ത്രി തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.