പിഞ്ചു കുഞ്ഞിനെ കഴുത്തറുത്തു കൊന്നു;കുഞ്ഞിനെ കൊന്നത് അമ്മൂമ്മ
എറണാകുളം:
അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കറുകുറ്റി സ്വദേശികളായ ആൻ്റണി, റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുഞ്ഞിൻ്റെ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്; കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകം നടത്തിയ കുഞ്ഞിൻ്റെ അമ്മൂമ്മ റോസ്‌ലിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം, എങ്കിലും മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ അവശനിലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റോസ്‌ലി പൊലീസ് നിരീക്ഷണത്തിൽ തുടരുകയാണ്.
രാവിലെ ഒമ്പത് മണിയോടെ കുഞ്ഞിനെ അമ്മൂമ്മയോടൊപ്പം കിടത്തി അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യാനായി അമ്മ പോയിരുന്നു. അൽപ സമയത്തിനുള്ളിൽ തിരിച്ചെത്തിയ അമ്മ കഴുത്തറത്ത നിലയിൽ രക്തത്തിൽ കുളിച്ച കുഞ്ഞിനെയാണ് കണ്ടത്. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
