സിറിയയില്‍ വൻ അട്ടിമറി;പ്രസിഡൻ്റ് ബാഷർ അൽ അസദ് രാജ്യം വിട്ടുവെന്ന് സിറിയൻ വിമതർ

പ്രസിഡൻ്റ് ബാഷർ അൽ-അസദ് രാജ്യം വിട്ടുവെന്ന റിപ്പോർട്ടുകളാണ് സിറിയയിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. സർക്കാർ സൈനികരുടെ ചെറുത്തുനിൽപ്പൊന്നും നേരിടാതെ, ഒരാഴ്ച നീണ്ട മിന്നൽ ആക്രമണത്തിന് ശേഷം ഞായറാഴ്ച തലസ്ഥാനമായ ഡമാസ്‌കസിൻ്റെ നിയന്ത്രണം സിറിയൻ വിമത സേന കയ്യടക്കി.
24 വർഷം ഉരുക്കുമുഷ്‌ടിയുമായി രാജ്യം ഭരിച്ച അസദ് അജ്ഞാത സ്ഥലത്തേക്ക് വിമാനം കയറിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അസദ് ഭരണം തകർന്നതായി സൈനിക കമാൻഡ് ഉദ്യോഗസ്ഥരെ അറിയിച്ചതായും റോയിട്ടേഴ്സ് റിപ്പോർട്ടുണ്ട്.
“സ്വേച്ഛാധിപതി ബാഷർ അൽ-അസ്സാദ് പലായനം ചെയ്തു. ഞങ്ങൾ ദമാസ്കസിനെ സ്വേച്ഛാധിപതിയായ ബാഷർ അൽ-അസാദിൽ നിന്ന് സ്വതന്ത്രമായി പ്രഖ്യാപിക്കുന്നു.” വിമതർ പ്രഖ്യാപിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.