നിലമ്പൂരിൽ ഷോക്കേറ്റ് 15കാരൻ മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ

 നിലമ്പൂരിൽ ഷോക്കേറ്റ് 15കാരൻ മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ

നിലമ്പൂരിന് സമീപം വഴിക്കടവിൽ കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന്‍ മരിച്ച സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ. വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനേഷാണ് അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചു. കാട്ടുപന്നിയെ പിടികൂടി മാംസ വ്യാപാരം നടത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി പറഞ്ഞു. പ്രദേശത്തെ നായാട്ട് സംഘത്തിൽ പ്രധാനിയായ വിനേഷ് നേരത്തെയും ഇത്തരത്തിൽ പന്നിയെ പിടികൂടാൻ കെണിവച്ചിട്ടുണ്ട്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്തുന്ന സംഘത്തെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വിനേഷിലേക്കെത്തിയത്. സ്ഥലമുടമയുമായി സംഘത്തിൻ് ബന്ധമൊന്നുമില്ലെന്നാണ് വിവരം.

 മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് വഴിക്കടവിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തുവാണ് മരിച്ചത്. മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കളായ അഞ്ചുപേരാണ് മീന്‍പിടിക്കാന്‍ പോയത്. അനന്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.

സംഭവത്തെ തുടര്‍ന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജും ആശുപത്രിയിലെത്തി. കൂടാതെ കോണ്‍ഗ്രസ്, സിപിഎം നേതാക്കളും ആശുപത്രിയിലെത്തിയിരുന്നു. സർക്കാർ സ്പോൺസേഡ് കൊലപാതകമാണ് നടന്നതെന്ന് ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു. കെഎസ്ഇബിയുടെ സമ്മതത്തോടെയാണ് ഇത്തരം കെണികൾ വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായ ഫെൻസിങ്ങാണോ അപകടമുണ്ടാക്കിയതെന്ന് പരിശോധിക്കണമെന്ന് എം. സ്വരാജ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സ്വരാജ് ആവശ്യപ്പെട്ടു. 

സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തി. റോഡ് ഉപരോധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. അനധികൃതമായി കെണിവെക്കാന്‍ കെഎസ്ഇബി ഒത്താശ ചെയ്യുന്നുവെന്നും വിദ്യാര്‍ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. യു.ഡി.എഫ് പ്രതിഷേധം പോലീസുമായി വാക്കേറ്റത്തിലേക്കും നേരിയ സംഘർഷത്തിലും കലാശിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News