ആഘോഷം… ആവേശം… ബാക്കി ചിത്രം…

ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ഉപേക്ഷിക്കപ്പെട്ട ഷൂകൾ
അവകാശികൾ തിരഞ്ഞുവരാതെ ചിതറിക്കിടക്കുന്ന പാദരക്ഷകളുടെ ചിത്രം, അടക്കിപ്പിടിച്ച ഒരു തേങ്ങലോടെ മാത്രമേ കാണാൻ കഴിയൂ…
അത്രമാത്രം ഹൃദയഭേദകമായിരുന്നു ആ കാഴ്ച. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഗേറ്റിനു മുൻപിലെ കാഴ്ച…ആരും വരില്ല എന്ന ഉറപ്പോടെ ധൃതിയിൽ അവിടെയെല്ലാം വൃത്തിയാക്കുന്ന കാഴ്ച…
ഒരു സ്ത്രീയും കുഞ്ഞുമുൾപ്പെടെ 11 പേരുടെ ആവേശത്തെയും ആഹ്ലാദത്തെയും എന്നെന്നേക്കുമായി ശ്വാസം മുട്ടിച്ച് ഇല്ലാതാക്കിയ ഒരു ദിനത്തിൻറെ ബാക്കി ചിത്രം.ഒരു വല്ലാത്ത ദുരന്തം. ഒരുപാട് ആർത്തുല്ലസിച്ച് ആഹ്ലാദിച്ച് ആഘോഷിച്ചു ഒടുവിൽ തളർന്ന് എന്നാൽ വലിയ സന്തോഷത്തോടെ സ്വന്തം വീടുകളിൽ കിടന്നുറങ്ങേണ്ടവർ, അവരുടെ വീടുകളുടെ മാത്രമല്ല ഒരു നാടിൻറെ- രാജ്യത്തിൻറെ-ക്രിക്കറ്റിനെ മറ്റെന്തിനെക്കാളും സ്നേഹിക്കുകയും താരങ്ങളെ ഒരുപാധിയുമില്ലാതെ നെഞ്ചിലേറ്റി ആരാധിക്കുകയും ചെയ്യുന്ന ഈ ലോകത്തിൻറെ ഏതു മൂലയിലും വസിക്കുന്ന ഓരോ മനുഷ്യരുടെയും ഉറക്കം കെടുത്തി നിശബ്ദമായി കരയിച്ച ഒരു ദിനം…
പരസ്പരം പഴിചാരുകയും ആരാണിതിന് യഥാർത്ഥ ഉത്തരവാദികൾ എന്ന് ഉറക്കെ ചോദിക്കുകയും ചെയ്തു, എല്ലാവരെയും നിശബ്ദരാക്കുന്ന വകുപ്പുകൾ… ഉന്നത ഉദ്യോഗസ്ഥർ… രാഷ്ട്രീയ പ്രസ്ഥാനങ്ങൾ…
ഈ ചോദ്യം ആരും സ്വയം ചോദിക്കുന്നില്ല, ഈ ചോദ്യത്തിന് ഞാനാണ് ഉത്തരവാദി എന്ന് ആരും ആത്മാർത്ഥതയോടെ ഉത്തരം പറയുന്നില്ല. അങ്ങനെയൊരു തിരിച്ചറിവിന്റെയും ഏറ്റുപറച്ചിലിന്റെയും കാലം വരുമ്പോൾ മാത്രം ഇത്തരത്തിലുള്ള ദുരന്തങ്ങൾ വഴിമാറും.
പോലീസിന്റെ നിരീക്ഷണങ്ങൾ അവഗണിച്ചുകൊണ്ട് ബന്ധപ്പെട്ടവർ ഇങ്ങനെയൊരു ആഘോഷത്തിന് തീരുമാനം കൈക്കൊള്ളുമ്പോൾ തുടങ്ങുന്നു ഈ മനുഷ്യനിർമ്മിത ദുരന്തത്തിന്റെ ആദ്യപടി. സൗജന്യ പാസ് എന്ന വാർത്ത കൂടി കേൾക്കുമ്പോൾ അടുത്ത പടി ആരംഭിക്കുകയായി, നിശ്ചിത ആഘോഷസ്ഥലം തീർച്ചപ്പെടുത്താതെ അടുത്ത തിരക്കിന്റെ ഊഴം. എല്ലാറ്റിലുമുപരി രണ്ടുദിവസം കഴിഞ്ഞ് ഈ ആവേശം തെല്ലൊന്നു ശമിച്ചതിനുശേഷം ആഘോഷ പരിപാടി നടത്തിയാൽ മതി എന്ന നിർദ്ദേശം മറികടന്ന്, തൊട്ടടുത്ത ദിവസം തന്നെ നടത്താൻ തീരുമാനിച്ചത് ഒരു വലിയ പിഴവ്. അതങ്ങിനെയാണ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇങ്ങനെയൊരു വിജയം കൈവരിച്ചപ്പോൾ ആവേശം പതിന്മടങ്ങായിരിക്കും. അത്രമാത്രം ഇഷ്ടപ്പെടുന്നു ആ വിജയത്തെയും വിജയം കൊണ്ടുവന്ന താരങ്ങളെയും. അവരെ ഒന്ന് കാണാൻ ,ആർത്തുല്ലസിക്കാൻ ഏതൊരു ക്രിക്കറ്റ് പ്രേമിയും കൊതിക്കും. അതിനായി രാജ്യത്തിൻറെ നാനാഭാഗത്തുമുള്ള ലക്ഷങ്ങൾ ഒഴുകി വരും-അതു ആദ്യം മനസ്സിലാക്കേണ്ടത് സംഘാടകരും ബന്ധപ്പെട്ട വകുപ്പുകളും ആണ്. ഇങ്ങനെ ഒഴുകിവരുന്ന ജനത്തിനെ സ്വീകരിക്കാനും ആഘോഷങ്ങളിൽ പങ്കെടുപ്പിച്ച് തിരിച്ച് സുരക്ഷിതമായി വീടുകളിലേക്ക് എത്തിക്കാനുമുള്ള സംവിധാനം ഒരുക്കേണ്ടത് അവരാണ്.
വിശിഷ്ട/അതിവിശിഷ്ട വ്യക്തികൾക്ക് പ്രത്യേക സുരക്ഷയും ഇരിപ്പിടവും, പകുത്തു നൽകിയ ഇടങ്ങളും നൽകാൻ ഭരണകൂട സംവിധാനങ്ങൾ മത്സരിക്കുമ്പോൾ, അവരെ മാത്രം വിശ്വസിച്ച് അവരുടെ കരുതലിൽ ആശയർപ്പിച്ചു അന്ധമായി വിശ്വസിച്ച് ആഘോഷിക്കാൻ എത്തുന്ന സാധാരണക്കാരെ ഒരു മിനിമം സുരക്ഷയെങ്കിലും നൽകി വീടുകളിലേക്ക് തിരിച്ചെത്തിക്കാൻ ഭരണകൂടത്തിനും നിയമ സംവിധാനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്.
ഇങ്ങിനെയൊരു ദുരന്തം നടന്നപ്പോഴും കാര്യപരിപാടികൾ തുടർന്ന സംഘാടകരുടെയും താരങ്ങളുടെയും പ്രവർത്തിയെ എന്തു പേരിട്ടാണ് വിളിക്കുക..!! സമാനമായ ദുരന്തമായിരുന്നു കഴിഞ്ഞവർഷം കുസാറ്റ് ടെക് ഫെസ്റ്റ് ആഘോഷ വേളയിലും സംഭവിച്ചത്. അന്ന് നഷ്ടപ്പെട്ട ജീവനേക്കാൾ കൂടുതലാണ് ഇപ്പോൾ പൊലിഞ്ഞത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ആ കുടുംബങ്ങൾക്ക് അവർ ഓരോരുത്തരും വിലമതിക്കാനാവാത്തവരായിരുന്നു.
വന്നുപോകുന്ന ഓരോ ദുരന്തവും എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കുന്നു എന്നല്ലാതെ, ഇതിൽനിന്ന് പാഠം പഠിക്കാനോ അത് ഉൾക്കൊണ്ട് സമാന ദുരന്തങ്ങൾ ഇല്ലാതാക്കാനോ ഉള്ള കാര്യക്ഷമതയും കാര്യപ്രാപ്തിയും നമ്മുടെ സംവിധാനങ്ങൾക്ക് എന്നു കൈവരിക്കാൻ കഴിയും…?
