ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ: വിധിക്കെതിരെ ഇന്ത്യ അപ്പീൽ നൽകി

എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച ഖത്തർ കോടതി നടപടിയ്ക്കെതിരെ സർക്കാർ അപ്പീൽ നൽകിയതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. ഒരു വർഷത്തിലേറെയായി ഖത്തറിൽ തടവിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേനാംഗങ്ങൾക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിധി പ്രസ്താവിച്ചത്. 2022 ഓഗസ്റ്റിൽ ഖത്തറിലെ ഒരു കമ്പനിയിൽ ജോലിചെയ്യുവേ ഇസ്രായേലിന്റെ ചാരന്മാരായി പ്രവർത്തിച്ചുവെന്നാരോപിച്ച് എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരെ ഖത്തർ കസ്റ്റഡിയിലെടുത്തിരുന്നു. മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരായ ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരെയാണ് ഖത്തർ ഇന്റലിജൻസ് ഏജൻസി അറസ്റ്റ് ചെയ്തത്.
കേസിൽ നാവിക സേനാംഗങ്ങൾ പലതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും ഖത്തർ അധികൃതർ അത് തള്ളി. ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് വധശിക്ഷ പ്രഖ്യാപിച്ചത്.

