തിരുവനന്തപുരത്ത് PSC പരീക്ഷയിൽ ആള്‍മാറാട്ടത്തിന് ശ്രമിച്ച നേമം ശാന്തിവിള സ്വദേശികളായ സഹോദരൻമാർ കോടതിയില്‍ കീഴടങ്ങി.

തിരുവനന്തപുരത്ത് PSC പരീക്ഷയിൽ ആള്‍മാറാട്ടത്തിന് ശ്രമിച്ച സഹോദരങ്ങള്‍ കോടതിയില്‍ കീഴടങ്ങി
നേമം ശാന്തിവിള സ്വദേശികളായ സഹോദരൻമാർ അമൽജിത്തും അഖിൽജിത്തുമാണ് അഡി.സിജെഎം കോടതിയിൽ കീഴടങ്ങിയത്.
പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടത്താനെത്തി പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഉദ്യോഗാര്‍ത്ഥി പരീക്ഷാഹാളില്‍ നിന്ന് ഓടിരക്ഷപ്പെട്ട സംഭവത്തില്‍ സഹോദരന്മാര്‍ കോടതിയില്‍ കീഴടങ്ങി. നേമം ശാന്തിവിള സ്വദേശികളായ സഹോദരൻമാർ അമൽജിത്തും അഖിൽജിത്തുമാണ് അഡി.സിജെഎം കോടതിയിൽ കീഴടങ്ങിയത്. ഇരുവരെയും റിമാൻഡ് ചെയ്തു. ചേട്ടനായ അമൽജിത്തിനുവേണ്ടിയാണ് അനിയൻ അഖിൽജിത്ത് പരീക്ഷ എഴുതാൻ ഹാളിലെത്തിയത്.
തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് തട്ടിപ്പിന് ശ്രമം നടന്നത്. സംസ്ഥാനത്ത് ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയിലാണ് ആള്‍മാറാട്ടശ്രമം പിടികൂടിയത്. രാവിലെ 7.15 മുതൽ 9.15വരെയായിരുന്നു പരീക്ഷ. 52,879 പേരാണ് സംസ്ഥാന തലത്തിൽ നടക്കുന്ന പരീക്ഷ എഴുതുന്നത്. ഹാൾടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പരിശോധിക്കും. ബയോമെട്രിക് പരിശോധനയും നടത്തും. ആധാർ ലിങ്ക് ചെയ്തവരുടെ ഡേറ്റയാണ് ബയോമെട്രിക് പരിശോധനയിലൂടെ വിലയിരുത്തുന്നത്. രേഖകൾ പരിശോധിക്കാൻ ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങി ഓടുകയായിരുന്നു. പിഎസ്‌സി ജീവനക്കാർ പുറകേ ഓടിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി യുവാവ് രക്ഷപ്പെടുകയായിരുന്നു.

