മലപ്പുറം വിവാദ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുഖ്യമന്ത്രി

എന്തിനെയും വക്രീകരിക്കാനുള്ള ശ്രമമാണ് നാട്ടിൽ നടക്കുന്നത്: പിണറായി വിജയൻ
മലപ്പുറം വിവാദ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളി എല്ലാക്കാലവും മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഒരു മതത്തിനെതിരെയും അദ്ദേഹം നിലപാട് സ്വീകരിക്കില്ലെന്ന് വെള്ളാപ്പള്ളിയെ അറിയാവുന്നവർക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്എൻഡിപി യോഗത്തിൻ്റെയും എസ്എൻ ട്രസ്റ്റിൻ്റെയും തലപ്പത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളിയെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗുരു ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ കാലിക പ്രസ്ക്തമായി മുന്നോട്ടു കൊണ്ടുപോകാൻ എസ്എൻഡിപി ശ്രദ്ധിക്കണം. ഗുരു എന്തിനെതിരായി നിന്നോ അത്തരം കാര്യങ്ങൾ വീണ്ടും കൊണ്ടുവരാൻ കുത്സിത ശ്രമം നടക്കുന്നുണ്ട്. അപരമത വിദ്വേഷം ഉയർത്തി കുപ്രചരണം ഉയർത്തി സാഹോദര്യ അന്തരീക്ഷം തകർക്കാൻ രാജ്യത്ത് ശ്രമം നടക്കുന്നു. മതപരമായ ആഘോഷങ്ങളിലടക്കം ഇത്തരക്കാർ ആക്രമണം നടത്തുന്നു.
വെള്ളാപ്പളി എല്ലാ കാലത്തും മതനിരപേക്ഷ കാഴ്ചപ്പാട് ഉയർത്തിയ വ്യക്തി. വെള്ളാപ്പള്ളിയെ അറിയുന്ന ആളുകൾക്ക് അറിയാം അദ്ദേഹം ഒരു മതത്തിനെതിരായി നിൽക്കുന്ന വ്യക്തിയല്ല. അനാവശ്യ വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ അവധാനത അദ്ദേഹം കാണിക്കണം’ -മുഖ്യമന്ത്രി പറഞ്ഞു.