ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയെ എൻഐഎ കസ്റ്റഡിയിലെടുത്തു

ബെംഗളൂരു:
ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു. കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്നാണ് ഷബീർ എന്ന പ്രതിയെ പിടികൂടിയതെന്ന് വൃത്തങ്ങൾ.
ബല്ലാരിയിൽനിന്ന് നേരത്തെ രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ ഒരാൾ ഒരു വസ്ത്ര വ്യാപാരിയാണ്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മറ്റൊരാളെ കസ്റ്റഡിയിലെടുത്തത്. രണ്ടുപേരിൽ ഒരാൾ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനായിരുന്നു എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇയാൾക്ക് ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുണ്ട് എന്നും കഫെയിൽ ബോംബ് വെച്ച ആൾ ഉൾപ്പെടെ പ്രദേശത്തെ നിരവധി പേർക്ക് പോപ്പുലർ ഫ്രണ്ടിന്റെ ആശയപരമായ സ്വാധീനം ഉണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ എൻഐഎ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ എൻഐഎ സ്വീകരിക്കും. മാർച്ച് ഒന്നിനായിരുന്നു രാമേശ്വരം കഫേയിൽ സ്‌ഫോടനം ഉണ്ടായത്. ഐഇഡി സ്‌ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ചിരുന്ന കേസ് എൻഐഎയ്ക്ക് വിടുകയായിരുന്നു. പ്രതിയുടെ ചിത്രങ്ങൾ പുറത്തുവിട്ട അന്വേഷണ സംഘം ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

