ഇറാനെ ആക്രമിച്ച് ഇസ്രയേല്‍,റവല്യൂഷണറി ഗാർഡ് മേധാവി ഹുസൈൻ സലാമി കൊല്ലപ്പെട്ടു

ഇസ്രായേൽ:
ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഹൊസൈൻ സലാമി അന്തരിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചു. ആറ് വർഷം മുമ്പ് അധികാരത്തിലെത്തിയ സലാമിക്ക് അമേരിക്കയെയും ഇസ്രായേലിനെയും ഭീഷണിപ്പെടുത്തിയ ചരിത്രമുണ്ട്. സലാമിയുടെ മരണം ഇറാൻ്റെ സൈനിക ശക്തിയിൽ കനത്ത പ്രഹരമാണ് ഏൽപിച്ചിരിക്കുന്നത്.
1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷമാണ് ഇറാനിൽ റെവല്യൂഷണറി ഗാർഡ് രൂപീകരിക്കപ്പെടുന്നത്. ആഭ്യന്തര സുരക്ഷാ സേനയിൽ നിന്ന് സിറിയ, ലെബനൻ മുതൽ ഇറാഖ് വരെയുള്ള മിഡിൽ ഈസ്റ്റിലെ ടെഹ്‌റാൻ്റെ സഖ്യകക്ഷികളെ സഹായിക്കാൻ എത്തിയ ഒരു അന്തർദേശീയ സേനയായി ഇത് പിന്നീട് പരിണമിച്ചു.
രാജ്യത്തിൻ്റെ നിലവിലുള്ള സായുധ സേനകൾക്ക് സമാന്തരമായാണ് റെവല്യൂഷണറി ഗാർഡ് പ്രവര്‍ത്തിക്കുന്നത്. ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകളുടെ ആയുധശേഖരം നിയന്ത്രിക്കുന്നതും ഇവരാണ്. 1980-കളിലെ രക്തരൂക്ഷിതമായ ഇറാൻ-ഇറാഖ് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് സലാമി ഗാർഡിൽ ചേർന്നത്.