‘സ്‌പെയ്‌ഡെക്‌സ്’ ദൗത്യം വിജയകരം,ഇന്ത്യ ലോകത്തെ നാലാമത്തെ ശക്തി

 ‘സ്‌പെയ്‌ഡെക്‌സ്’ ദൗത്യം വിജയകരം,ഇന്ത്യ ലോകത്തെ നാലാമത്തെ ശക്തി

ബെംഗളൂരു: രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ചു കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെയെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്. സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്ഡിഎക്സ്–01) ടാർഗറ്റും (എസ്ഡിഎക്സ്–02) കൂടിച്ചേർന്നെന്നാണ് വിവരം.

ഡിസംബർ 30ന് ആണ് ഭൂമിയിൽനിന്ന് പിഎസ്എൽവി റോക്കറ്റിൽ 2 ഉപഗ്രഹങ്ങളുടെ ആ യാത്ര തുടങ്ങിയത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസർ അഥവാ എസ്ഡിഎക്സ്–01, ടാർഗറ്റ് അഥവാ എസ്ഡിഎക്സ്–02 എന്നിവയാണ് ഇവ. നിരവധി തവണ മാറ്റിവച്ച ശേഷമാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.

ബഹിരാകാശത്തെ ഡോക്കിങ് സാധ്യമായതോടെ റഷ്യ, യുഎസ്, ചൈന എന്നിവയ്ക്ക് പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. സ്വന്തം സ്പേസ് സ്റ്റേഷനുൾപ്പെടെ ഇന്ത്യൻ സ്വപ്നങ്ങളിലേക്കുള്ള അടുത്ത ചുവടാണ് സ്‌പെയ്‌ഡെക്‌സ്. ഇന്ത്യൻ സഞ്ചാരികളെ ബഹിരാകാശത്ത് അയയ്ക്കുന്ന ഗഗൻയാൻ, ചന്ദ്രോപരിതലത്തിലുള്ള സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിച്ച് പഠനം നടത്താനുള്ള ചന്ദ്രയാൻ–4 എന്നീ പദ്ധതികൾക്കും മുതൽക്കൂട്ടാകും. ഏറ്റവും കുറഞ്ഞ ചെലവിൽ ലക്ഷ്യം നേടിയെന്ന ഖ്യാതിയും ഇനി ഇന്ത്യയ്ക്ക് സ്വന്തം.

കഴിഞ്ഞ ഞായറാഴ്ച പേടകങ്ങളെ മൂന്ന് മീറ്റര്‍ അകലത്തില്‍ എത്തിക്കാന്‍ സാധിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. ജനുവരി ഏഴിന് ഡോക്കിങ് പരീക്ഷണം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത് പിന്നീട് ജനുവരി ഒമ്പതിലേക്ക് മാറ്റിവെച്ചു. ഉപഗ്രഹങ്ങളെ 15 മീറ്റര്‍ അകലത്തിലെത്തിക്കാനുള്ള ശ്രമം ആദ്യം പാളിയിരുന്നു. ഇതേ തുടര്‍ന്ന് ഡോക്കിങ് പരീക്ഷണ വീണ്ടും മാറ്റിവെച്ചു. അന്നത്തെ പിഴവ് പരിഹരിച്ചാണ് ഉപഗ്രഹങ്ങളെ 15 മീറ്റര്‍ അകലത്തിലേക്കും പിന്നീട് മൂന്ന് മീറ്ററിലേക്കും എത്തിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News