പെട്രോൾ പമ്പുകളുടെ ശുചിമുറി പൊതു ജനങ്ങൾക്ക്ഉപയോഗിക്കാനാകില്ല: ഹൈക്കോടതി

എറണാകുളം:
സ്വകാര്യ പെട്രോൾ പമ്പുകളുടെ ശുചിമുറി പൊതു ജനങ്ങൾക്ക് ഉപയോഗിക്കാനാകില്ലെന്ന ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. ഇതോടെ ഉപഭോക്താക്കൾക്ക് മാത്രമേ സ്വകാര്യ പെട്രോൾ പമ്പിലെ ശുചി മുറി ഉപയോഗിക്കാനാകൂ. സ്വകാര്യ പെട്രോൾ പമ്പുകളുടെ ശുചി മുറി പൊതുജനാവശ്യത്തിനുപയോഗിക്കാമെന്ന തരത്തിൽ സ്റ്റിക്കറടക്കം പതിപ്പിച്ച നഗരസഭകളുടെയും സർക്കാരിൻ്റെയും നടപടി തടഞ്ഞാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
പമ്പുകളോട് അനുബന്ധിച്ചുള്ളത് സ്വകാര്യ ടോയ്ലറ്റുകളാണെന്നും ഇത് പൊതുശുചിമുറികളായി മാറ്റുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന സ്വത്തവകാശത്തിൻ്റെ ലംഘനമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, തിരുവനന്തപുരം കോർപ്പറേഷൻ, പെട്രോളിയം എണ്ണക്കമ്പനികൾ തുടങ്ങിയവരായിരുന്നു എതിർ കക്ഷികൾ.
പെട്രോളിയം ട്രേഡേഴ്സ് വെൽഫയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. സ്വകാര്യ പെട്രോൾ പമ്പുകളിലെ ശൗചാലയം പൊതുടോയ്ലറ്റുകളാണെന്ന് ബോർഡ് വച്ച നഗരസഭകളുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.