ആനയെഴുന്നള്ളിപ്പ് നിയന്ത്രണം; ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

ആനയെഴുന്നള്ളത്തിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ശൂന്യതയിൽ നിന്ന് ഉത്തരവിറക്കാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വങ്ങള്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
3 മീറ്റർ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിർദേശിക്കാനാകും എന്ന് കോടതി ആരാഞ്ഞു. 2012 ലെ നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകൾ പാലിച്ച് ആനയെഴുന്നള്ളിപ്പ് നടത്താൻ ദേവസ്വങ്ങൾക്ക് സുപ്രീം കോടതി അനുമതി നൽകി.
കേസിൽ സംസ്ഥാന സർക്കാരിനും ആന ഉടമസ്ഥരുടെ സംഘടനകൾക്ക് അടക്കം നോട്ടീസ് സുപ്രീം കോടതി നോട്ടീസ് നൽകി. ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജി യിലാണ് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നൽകിയത്. ജനുവരി അഞ്ചിന് നടക്കുന്ന ചടങ്ങുകൾക്ക് ഉത്തരവ് ബാധകമാകില്ല.