സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരിച്ച് ഉത്തരവായി. ടെസ്റ്റിന് ഇനി “H” ഇല്ല, പകരം പുതിയ രീതി

തിരുവനന്തപുരം :
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരിച്ച് ഉത്തരവായി. ഡ്രൈവിംഗ് ഗ്രൗണ്ട് ടെസ്റ്റിൽ ഇനി “H” ഇല്ല, പകരം പുതിയ രീതിയാകും നടപ്പാക്കുക. മാറ്റങ്ങള്‍ മെയ് ഒന്ന് മുതലാണ് പ്രബല്യത്തില്‍ വരുന്നത്.മോട്ടർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാല്‍പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വണ്ടിയായിരിക്കണം. 99 സിസിക്ക് മുകളിലായിരിക്കണം. ഹാൻഡിൽ ബാറിൽ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല. .ഇത് സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത് പുറത്തിറക്കി
15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറില്‍ ഡ്രൈവിങ് സ്കൂളുകള്‍ പരിശീലനം കൊടുക്കരുതെന്നാണ് കർശന നിർദേശം. ഓട്ടോമാറ്റിക് ഗിയര്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താനും പാടില്ല. പ്രതിദിനം ഒരു MVIയും AMVIയും ചേര്‍ന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തും. ഇതില്‍ 20 പേര്‍ പുതിയതും 10 പേര്‍ നേരത്തെ പരാജയപ്പെട്ടവരും ആയിരിക്കണം.
ലേണേഴ്സ് ടെസ്റ്റും സമാന്തരമായി നിജപ്പെടുത്തും. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്ബോര്‍ഡ് കാമറ ഘടിപ്പിക്കണമെന്നും ഡ്രൈവിങ് പരിശീലകര്‍ കോഴ്സ് പാസ്സായവരാകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
