യുഎസ് നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം: ആഞ്ഞടിച്ച് വെനിസ്വേല
കാരാക്കസ്:
വെനിസ്വേലൻ എണ്ണ പിടിച്ചെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി വെനിസ്വേലൻ ഭരണകൂടം രംഗത്തെത്തി. അമേരിക്കയുടേത് വെറും ‘കടൽക്കൊള്ള’യാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും വെനിസ്വേലൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
തങ്ങളുടെ പ്രകൃതിവിഭവങ്ങൾ കവരുന്നത് വഴി വെനിസ്വേലൻ ജനതയുടെ അവകാശങ്ങളാണ് ഹനിക്കപ്പെടുന്നത്. ഇതിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ ആലോചിക്കുമെന്നും കാരാക്കസ് വ്യക്തമാക്കി. ട്രംപിന്റെ ‘ഹാർഡ്ലൈൻ’ നയം മേഖലയിൽ കൂടുതൽ അസ്ഥിരതയുണ്ടാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
അതേസമയം, യുഎസിന്റെ ഈ നീക്കം ആഗോള എണ്ണവിപണിയിലും ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. വെനിസ്വേലയ്ക്കെതിരായ ഉപരോധം കർശനമാക്കുന്നതോടെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണത്തിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇത് വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കാൻ കാരണമായേക്കും.
