ആറ്റുകാൽ പൊങ്കാല നാളെ ; സുരക്ഷ ശക്തമാക്കൻ 3500 പോലീസുകാർ; പൊങ്കാലയ്ക്കായി ഭക്തർഎത്തിത്തുടങ്ങി

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്. പൊങ്കാല ദിവസം നഗരത്തിലാകെ 3500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും . പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ ഗതാഗത ക്രമീകരണം ഒരുക്കുമെന്ന് തിരുവനന്തപുരം ഡി സി പി വ്യക്തമാക്കി.
നഗരത്തിലെ ചില റോഡുകളിൽ നിർമ്മാണം പ്രവർത്തനങ്ങൾ നടക്കുന്നത് മുന്നിൽ കണ്ടുള്ള ക്രമീകരണങ്ങളും പൊലീസ് ഒരുക്കുന്നുണ്ട്. ഷാഡോ പോലീസിന്റെ നിരീക്ഷണം, മഫ്തി പെട്രോളിംഗ്, ബൈക്ക് പട്രോളിംഗ് തുടങ്ങി ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും പൊങ്കാല ദിവസം ഉണ്ടാകും. ആറ്റുകാൽ ക്ഷേത്രത്തിലും, ക്ഷേത്ര പരിസരത്തും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊങ്കാല ദിവസം പൊലീസ് ഒരുക്കുന്നതെന്നും DCP നിധിൻരാജ് പി അറിയിച്ചു.
നാളെ നടക്കുന്ന പൊങ്കാലയ്ക്കായി ഭക്തർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിത്തുടങ്ങി. പല സ്ഥലങ്ങളിലായി പൊങ്കാല അർപ്പിക്കാനായി സ്ഥലങ്ങള്‍ ക്രമീകരിച്ചു കഴിഞ്ഞു. ക്ഷേത്രത്തിലേക്കുള്ള റോഡിന്‍റെ ഇരുവശങ്ങളിലായി പാർക്കിംഗും നിരോധിച്ചിട്ടുണ്ട്. കെഎസ്ആർടിസിയും റെയിൽവേ പ്രത്യേക സർവീസും നടത്തും. ഇന്ന് ഉച്ച മുതൽ നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ കുടിവെള്ള വിതരണത്തിനായി നഗരസഭയും വിവിധ സംഘടനകളും ക്രമീകരണങ്ങൾ നടത്തുന്നുണ്ട്. ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.