വേദി മാറ്റം വിവാദമാകുന്നു
കൊൽക്കത്ത:
ഐപിഎൽ ക്രിക്കറ്റ് ഫൈനൽ വേദി മാറ്റിയതിനെതിരെ വിവാദം കനക്കുന്നു. മത്സരക്രമം പുതുക്കിയപ്പോൾ കൊൽക്കത്ത മാറ്റി അഹമദാബാദാക്കിയതാണ് വിവാദമായത്. രാഷ്ട്രീയ കാരണങ്ങളാണ് വേദി മാറ്റത്തിന് പിന്നിലെന്ന് ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് തുറന്നടിച്ചു. ബിജെപി യുടെ രാഷ്ട്രീയവിരോധത്തിന് ബംഗാളിലെ ക്രിക്കറ്റ് പ്രേമികളെ വഞ്ചിക്കരുതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബംഗാളിലെ തൃണമുൽ സർക്കാരിനോടുള്ള എതിർപ്പാണ് വേദി മാറ്റത്തിന് കാരണം. നിർത്തിവച്ച മത്സരങ്ങൾ പുനരാരംഭിക്കാൻ മത്സരക്രമം പുറത്തിറക്കിയപ്പോൾ കൊൽക്കത്തയിൽ അനുവദിച്ചിരുന്ന കളികൾ മാറ്റി.ഫൈനലും രണ്ടു ക്വാളിഫയറും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. നേരത്തെ കൊൽക്കത്ത ഈഡൽ ഗാർഡനിലാണ് നിശ്ചയിച്ചിരുന്നത്. 2022, 2023 വർഷങ്ങളിലും അഹമ്മദാബാദിലാണ് ഫൈനലുകൾ അരങ്ങേറിയത്.