പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

ന്യൂഡല്‍ഹി:
കൊളോണിയൽ കാലഘട്ടത്തിലെ രാജ്യത്തെ ശിക്ഷാ നിയമത്തിന് പകരമായി വരുന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച വിജ്ഞാപനത്തിൽ അറിയിച്ചു. ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവ 1860ലെ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), 1973ലെ ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി), 1872ലെ ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമാകും.
പുതിയ നിയമങ്ങള്‍ പ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാവും. ഭരണകൂടത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. എന്നാല്‍, ഭാരതീയ ന്യാസംഹിതാ ബില്ലില്‍ 150-ാം വകുപ്പ് രാജ്യദ്രോഹത്തെ കുറ്റകൃത്യമായി നിലനിര്‍ത്തിയിട്ടുണ്ട്. ഏതു കേസിലും നിലവിലെ പോലീസ് കസ്റ്റഡിക്കാലാവധി, അറസ്റ്റിനുശേഷമുള്ള ആദ്യത്തെ 15 ദിവസമാണ്. ഇതിനപ്പുറവും പോലീസ് കസ്റ്റഡി നീട്ടാന്‍ അനുവദിക്കുന്ന വ്യവസ്ഥ ഭാരതീയ നാഗരിക് സുരക്ഷാസംഹിതാ ബില്ലിലുണ്ട്. അതേസമയം, അന്വേഷണവും കുറ്റപത്ര സമര്‍പ്പണവുമടക്കമുള്ള കേസ് നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടുമുണ്ട്.ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളാണ് സഭകള്‍ പാസാക്കിയത്. ഡിസംബര്‍ അവസാനത്തോടെ രാഷ്ട്രപതി ദ്രൗപദി മുര്‍മു ബില്ലിന് അംഗീകാരം നല്‍കിയതോടെ ഇവ നിയമങ്ങളായി.