ആർടിഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്

തൃശൂർ:
തൃശൂർ ആർടിഒ ഓഫീസിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയെത്തുടർന്ന് കോടതി സമുച്ചയത്തിന് പിൻവശത്ത് അശ്വതി ലോഡ്ജിൽ സമാന്തര ആർടിഒ ഓഫീസായി പ്രവർത്തിച്ചിരുന്ന മുറിയിൽ നിന്ന് 41,000 രൂപയും ആർടിഒ ഓഫീസിൽ സൂക്ഷിക്കേണ്ട നൂറു കണക്കിന് ഫയലുകളും പിടികൂടി. പട്ടിക്കാട് സ്വദേശിയും സംഘ പരിവാർ പ്രവർത്തകനുമായ ഏജന്റ് വിനോദ്, ഇയാളുടെ കൂട്ടാളി സി ജിൻ എന്നിവരുടെ നേതൃത്വത്തിലാണ് സമാന്തര ആർടിഒ ഓഫീസ് പ്രവർത്തിച്ചിരുന്നത്. വിജിലൻസ് ഡിവൈഎസ്പി കെ സി സേതുവിന്റെ നിർദ്ദേശപ്രകാരം, വ്യാഴാഴ്ച്ച പകലാണ് ഇൻസ്പെക്ടർ ജയേഷ് ബാലന്റെ നേതൃത്വത്തിലുള്ള സംഘം ആർടിഒ ഓഫീസിൽ പരിശോധനയ്ക്കത്തിയത്. വാഹന ഉടമകളിൽ നിന്നും ടെസ്റ്റിനും മറ്റ് ആവശ്യങ്ങൾക്കും ആർടിഒ ഓഫീസിൽ എത്തുന്നവരിൽ നിന്ന് പണപ്പിരിവ് നടത്തി ഉദ്യോഗസ്ഥർക്ക് കൈമാറുന്നയാളാണ് വിനോദെന്ന് വിജിലൻസധികാരികൾ പറഞ്ഞു.