മൂന്നാം തവണയും ഐപിഎല്‍ കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐപിഎൽ പോരാട്ടത്തിൽ മൂന്നാം തവണയും കപ്പുയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചരിത്രം കുറിച്ചു. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്.
അപ്രതീക്ഷിതമായി കലാശപ്പോരിനെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം തവണയും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. വെറും 63 പന്തില്‍ നിന്ന് വിജയലക്ഷ്യമായ 114 റണ്‍സ് എടുത്ത് അനായാസമായിരുന്നു കൊല്‍ക്കത്തയുടെ വിജയം.
ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഹൈദരാബാദിന് 18.3 ഓവറില്‍ 113 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. കൃത്യമായ പ്ലാന്‍ ഗെയിമുമായാണ് കൊല്‍ക്കത്ത കളത്തിലിറങ്ങിയത് എന്ന് വ്യക്തമായിരുന്നു. 111 ബോളില്‍ ഹൈദരാബാദിന്റെ പവര്‍ ഹിറ്റേഴ്‌സ് അടക്കം സര്‍വ്വരെയും എറിഞ്ഞിട്ട ബൗളിങ് നിര മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യരും റഹ്മത്തുല്ല ഗുര്‍ബാസും ശ്രേയസ് അയ്യരും ചേര്‍ന്നാണ് കൊല്‍ക്കത്തയുടെ വിജയം പൂര്‍ത്തിയാക്കിയത്. വെങ്കിടേഷ് അയ്യര്‍ 26 പന്തില്‍ 52 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. റഹ്ത്തുല്ല ഗുര്‍ബാസ് 32 പന്തില്‍ നിന്ന് 39 റണ്‍സ് നേടുന്നതിനിടെ ഷഹബാസ് അഹമ്മദ് എല്‍ബിഡബ്ല്യൂവില്‍ കുടുക്കി പറഞ്ഞയച്ചു. അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും കൊല്‍ക്കത്ത റിവ്യൂ ആവശ്യപ്പെടുകയായിരുന്നു.
രണ്ട് ബോളില്‍ നിന്ന് ആറ് റണ്‍സ് എടുത്ത സുനില്‍ നരേന്‍ നേരത്തെ ക്രീസ് വിട്ടു. ഷഹബാസ് അഹമ്മദിനായിരുന്നു വിക്കറ്റ്. പകരമെത്തിയ വെങ്കിടേശ് അയ്യര്‍ മികച്ച പ്രകടനം നടത്തി. കൊല്‍ക്കത്തയുടെ മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസ്സലും രണ്ട് പേരെ വീതം പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവരുമാണ് ഹൈദരാബാദിനെ തകര്‍ത്തത്. മൂന്ന് ബോളില്‍ നിന്നായി ആറ് റണ്‍സ് എടുത്ത ശ്രേയസ് അയ്യര്‍ വെങ്കിടേശിന് നല്ല പിന്തുണ നല്‍കി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും തന്ത്രം തകര്‍ന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ഹൈദരാബാദിന്റെ പ്രകടനം.