സിപിഎം ജില്ലാ കമ്മറ്റികളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വലിയ വിമർശനം

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം ജില്ലാ കമ്മറ്റികളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വലിയ വിമർശനം. ഏറ്റവുമൊടുവിൽ ആലപ്പുഴയിലെയും കോട്ടയത്തെയും ജില്ലാ കമ്മിറ്റികളിലാണ് വിമർശനം ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ശൈലികൾക്കും ചില മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്കുമെതിരെയാണ് വിമർശനമുയർന്നത്.
മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയർന്നു. ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർക്കെതിരെയും വിമർശനമുണ്ടായി. ഹരിപ്പാടും കായംകുളത്തും സിപിഎം മൂന്നാം സ്ഥാനത്ത് എത്തിയതിന് കാരണം പാർട്ടിക്ക് അകത്തെ വിഭാഗീയയെന്നും അഭിപ്രായമുയർന്നു. വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ല. വെള്ളാപ്പള്ളിക്കെതിരെ എഎം ആരിഫ് വിമർശനം ഉന്നയിച്ചു.വെള്ളാപ്പള്ളി ആദ്യം ബിജെപി സ്ഥാനാർത്ഥിക്കെതിരെ പറഞ്ഞു. പിന്നീട് ഇഡി യെ പേടിയെന്ന് വെള്ളാപ്പള്ളി പറഞ്ഞെന്നും എഎം ആരിഫ് ജില്ലാ കമ്മിറ്റിയിൽ പറഞ്ഞു.
പാർട്ടി സെക്രട്ടറിയുടെ പത്രസമ്മേളനങ്ങൾ വിശ്വസിനീയമായിരുന്നില്ലെന്നും മന്ത്രിമാരുടെ പ്രകടനം മികച്ചതല്ലെന്നും സ്ഥാനാർത്ഥി നിർണയം പാളിയെന്നും വിമർശനമുണ്ടായി.