ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ് മുഖപത്രമായ ഓർഗനൈസർ

ന്യൂഡല്‍ഹി:
ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിയിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ് മുഖപത്രമായ ഓർഗനൈസർ. പ്രധാനമന്ത്രിയുടെ പ്രഭാവത്തെയും മറ്റുചില ദേശീയ നേതാക്കളുടെ സാന്നിധ്യത്തെയും മാത്രം ആശ്രയിച്ച് തിരഞ്ഞെടുപ്പ് ജയിക്കാമെന്നു കരുതിയതിൽ പാളിച്ച പറ്റിയെന്നും ജനങ്ങളിലേക്ക് എത്തുന്നതിൽ നേതാക്കൾക്ക് വീഴ്ച്ച പറ്റിയെന്നും ഓർഗൈനസർ കുറ്റപ്പെടുത്തി.
താഴെത്തട്ടിലെ ജനങ്ങളുടെ ശബ്ദം കേൾക്കാൻ ശ്രമിക്കുന്നില്ല. പാർട്ടിക്കായി സ്വയം സമർപ്പിച്ച മുതിർന്ന നേതാക്കളെ തഴഞ്ഞ് പുതുതലമുറയിലെ സെൽഫി കേന്ദ്രീകൃത ആക്ടിവിസ്റ്റുകളെ ഉയർത്തിയത് പ്രതികൂല സ്വാധീനമാണുണ്ടാക്കിയതെന്നും ലേഖനങ്ങളിൽ ആരോപിച്ചു. മുതിർന്ന ആർഎസ്എസ് നേതാവ് രത്തൻ ശാരദ എഴുതിയ ലേഖനവും ഹേമാംഗി സിൻഹ, സന്തോഷ് കുമാർ എന്നിവർ ചേർന്നെഴുതിയ ലേഖനവുമാണ് ബിജെപി യുടെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത്. യഥാർത്ഥ പാർട്ടി പ്രവർത്തകർ ധാർഷ്ട്യം കാട്ടില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യത കാട്ടിയില്ലെന്നും കഴിഞ്ഞദിവസം ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് നാഗ്‌പുരിൽ പറഞ്ഞിരുന്നു. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആർഎസ്എസ് നേതാവ് രാംമാധവ് തുടങ്ങിയവർ നേരത്തേ തിരഞ്ഞെടുപ്പു ഫലത്തെ വിലയിരുത്തി പാർട്ടിയെ വിമർശിച്ചിരുന്നു.