കോടാലിയിൽ വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ച വീട് പാമ്പുകളുടെ താവളം; പരിശോധനയിൽ അഞ്ച് പാമ്പുകളെ പിടികൂടി
തൃശൂർ:
കോടാലിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിന് പിന്നാലെ ആ വീട് പാമ്പുകളുടെ താവളമാകുന്നതായി റിപ്പോർട്ട്. സിൽജോയുടെ മകൻ ആൽജോ ദിവസങ്ങൾക്ക് മുൻപ് ഉറങ്ങിക്കിടക്കുമ്പോൾ പാമ്പുകടിയേറ്റ് മരിച്ച വീട്ടിൽ നിന്നാണ് വീണ്ടും പാമ്പുകളെ കണ്ടെത്തിയത്. വനംവകുപ്പിന്റെ സർപ്പ ടീം നടത്തിയ വിശദമായ പരിശോധനയിൽ ഇതുവരെ അഞ്ച് പാമ്പുകളെയാണ് ഈ വീട്ടിൽ നിന്ന് മാത്രം പിടികൂടിയത്.
നാടിനെ നടുക്കിയ ദുരന്തത്തിന് പിന്നാലെ വീട്ടിൽ വീണ്ടും പാമ്പുകളെ കണ്ടതോടെ കുടുംബം കടുത്ത ഭീതിയിലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സർപ്പ (SARPA) ആപ്ലിക്കേഷൻ വഴി സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു വരികയാണ്. കൂടുതൽ പാമ്പുകൾ ഇനിയും ഒളിച്ചിരിപ്പുണ്ടോ എന്നറിയാൻ ശാസ്ത്രീയമായ പരിശോധനകൾ തുടരുകയാണ്. വിദ്യാർത്ഥിയുടെ വിയോഗത്തിന്റെ വേദനയിൽ കഴിയുന്ന കുടുംബത്തിനും പ്രദേശവാസികൾക്കും പുതിയ സംഭവവികാസങ്ങൾ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
