മഴ ശക്തം, ഡാമുകൾ നിറയുന്നു,നദികൾ കരവിഞ്ഞു ഒഴുകും ,ഉരുൾ പൊട്ടനും സാധ്യത.

ഫയൽ ചിത്രം
പത്തനംതിട്ട: ജില്ലയിൽ മഴ തുടർച്ചയായി പെയ്യുന്നതിനിടെ ജല വൈദ്യത പദ്ധതി ഡാമുകളിലേക്ക് നീരൊഴുക്ക് ശക്തമായി. കിഴക്കൻ മലയോര മേഖലയിൽ കഴിഞ്ഞ നാലുദിവസമായി കനത്ത മഴ പെയ്യുന്നുണ്ട്. ഇത് ഡാമുകളെ പുഷ്ട്ടിപ്പെടുത്തുന്നുമുണ്ട്. മഴക്കൊപ്പം അന്തരീക്ഷം മേഘാവൃതമായി തുടരുന്നതും കനത്ത മൂടൽ മഞ്ഞും കിഴക്കൻ മേഖലയിലെ യാത്രക്കും തടസമായിട്ടുണ്ട്. ഗവി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് ഈ കാലാവസ്ഥ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്.
സംസ്ഥാനത്തെ പ്രധാന ജല വൈദ്യുത പദ്ധതിയായ ശബരിഗിരി വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായത്തോടെ സംഭരണികളിലെ ജലനിരപ്പ് 41 ശതമാനത്തിലെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തോരാത്ത മഴയാണ് കക്കി, ആനത്തോട്, പമ്പ മൂഴിയാർ പ്രദേശങ്ങളിൽ പെയ്യുന്നത്. ശബരിമല വന മേഖലയിൽ ആനത്തോട് പ്രദേശത്താണ് ഏറ്റവും കൂടുതൽ മഞ്ഞ് മൂടിയ കാലാവസ്ഥ അനുഭവപ്പെടുന്നത്. 2022 ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലും ഇതേ കാലാവസ്ഥയിൽ തോരാത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു. ഇക്കുറി കനത്ത തോതിൽ കാറ്റ് ഉണ്ടായിട്ടില്ല. 2022 ഇതേ സമയം 81 ശതമാനമായിരുന്നു ഡാമിലെ ജലനിരപ്പ്. എന്നാൽ, ഇക്കഴിഞ്ഞ ജൂണിൽ 13 ശതമാനം വരെ എത്തിയത് ഏറെ ആശങ്ക ഉയർത്തിയിരുന്നു.
എന്നാൽ, ഓഗസ്റ്റ് അവസാനത്തോടെ മഴ വീണ്ടും ശക്തമാകുകയും ജല നിരപ്പ് ഉയരുകയും ചെയ്തതോടെ ഡാമുകളുടെ ഷട്ടർ ഉയർത്തേണ്ട സാഹചര്യം വരെ ഉണ്ടായി. ഒറ്റ ദിവസം രാത്രിയിൽ പെയ്ത മഴയിൽ നദികൾ അപകടാവസ്ഥയിലേക്ക് നീങ്ങുകയും റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മഴ തുടരുന്നതോടെ ആശങ്ക മാറിയെന്ന വിശ്വാസത്തിലാണ് ഇപ്പോൾ അധികൃതർ. പമ്പയിൽ 37 മില്ലിമീറ്ററും കക്കിയിൽ 64 മില്ലിമീറ്ററും മഴ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നു. ഇത് സംഭരണികളിലേക്ക് ശക്തമായ നീരൊഴുക്കിനും കാരണമായി.