വെനസ്വേലയിൽ യുഎസ് വ്യോമാക്രമണം: പ്രസിഡൻ്റ് നിക്കോളാസ് മഡുറോയും ഭാര്യയും പിടിയിൽ
ഒരു കടുത്ത സോഷ്യലിസ്റ്റ് വിപ്ലവകാരി എന്നതിനപ്പുറം നിക്കോളാസ് മഡുറോ അറിയപ്പെടുന്നത് പുട്ടപര്ത്തിയിലെ ശ്രീ സത്യസായി ബാബയുടെ കടുത്ത അനുയായി എന്ന നിലയിലാണ്.
കാരക്കാസ്:
ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ഇന്ന് പുലർച്ചെയുണ്ടായ അതിശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സില ഫ്ലോറസിനെയും പിടികൂടിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. അതീവ രഹസ്യമായി നടത്തിയ സൈനിക നീക്കത്തിലൂടെ ഇരുവരെയും വെനസ്വേലയിൽ നിന്ന് പുറത്തെത്തിച്ചതായും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ വ്യക്തമാക്കി.
അമേരിക്കൻ സൈന്യത്തിലെ എലൈറ്റ് യൂണിറ്റായ ‘ഡെൽറ്റ ഫോഴ്സ്’ ആണ് ഈ നിർണായക ഓപ്പറേഷൻ നടത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മഡുറോയുടെ ഭരണകൂടത്തെ താഴെയിറക്കാൻ യുഎസ് നടത്തിവന്ന മാസങ്ങൾ നീണ്ട സമ്മർദ്ദങ്ങൾക്കൊടുവിലാണ് നേരിട്ടുള്ള സൈനിക ഇടപെടൽ ഉണ്ടായിരിക്കുന്നത്.
ആക്രമണം തകർത്തത് കാരക്കാസിനെ
തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെ ഏഴ് പ്രധാന കേന്ദ്രങ്ങളിലാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. കാരക്കാസിന് പുറമെ മിറാൻഡ, അറാഹുവ, ലാഗുവൈറെ തുടങ്ങിയ സ്ഥലങ്ങളിലെ സൈനിക താവളങ്ങളും ലഹരിമരുന്ന് കടത്ത് കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് കരുതപ്പെടുന്നു. സ്ഫോടനങ്ങളെത്തുടർന്ന് വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) ആക്രമണത്തിന് തൊട്ടുമുമ്പ് വെനസ്വേലൻ വ്യോമപാതയിലൂടെയുള്ള വിമാനയാത്രയ്ക്ക് കർശന വിലക്കേർപ്പെടുത്തിയിരുന്നു. 1989-ൽ പനാമയിൽ മാനുവൽ നോറിഗയെ പിടികൂടാൻ നടത്തിയ സൈനിക നീക്കത്തിന് ശേഷം ലാറ്റിനമേരിക്കയിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ നേരിട്ടുള്ള ഇടപെടലാണിത്.
ഇറാൻ്റെയും റഷ്യയുടെയും പ്രതിഷേധം
അമേരിക്കയുടെ നടപടിയെ ഇറാനും റഷ്യയും കടുത്ത ഭാഷയിൽ അപലപിച്ചു. ഇത് വെനസ്വേലയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. അതേസമയം, മഡുറോ എവിടെയാണെന്ന കാര്യത്തിൽ തങ്ങൾക്ക് വ്യക്തതയില്ലെന്ന് വെനസ്വേലൻ വൈസ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. പ്രസിഡൻ്റിൻ്റെ ‘ജീവനുള്ള തെളിവ്’ (proof of life) ഹാജരാക്കണമെന്ന് വെനസ്വേലൻ സർക്കാർ വാഷിംഗ്ടണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ ഇന്ന് രാത്രി (ഇന്ത്യൻ സമയം 9.30) നടത്തുന്ന വാർത്താ സമ്മേളനത്തിൽ ട്രംപ് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
