തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത് നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത് നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദേവസ്വം ഓഫീസർക്ക് സാമാന്യ ബുദ്ധിയുണ്ടോയെന്ന് ശകാരിച്ച ഹൈക്കോടതി ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം അംഗീകരിക്കാന്‍ കഴിയില്ലെന്നും നടത്തിയത് അടിമുടി ലംഘനമെന്നും വ്യക്തമാക്കി. ദേവസ്വം ഓഫീസര്‍ രഘുരാമനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു.
കോടതിവിധിയെ ധിക്കരിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല, ചില ഭക്തര്‍ നിസഹരിച്ചു, മഴ പെയ്തപ്പോള്‍ തെക്കും വടക്കുമായി നിന്ന ആനകളെ പന്തലിലേക്ക് മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തത് തുടങ്ങിയ ന്യായങ്ങളായിരുന്നു സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ഇത് പരിഗണിച്ച കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ധിക്കരിക്കാന്‍ ആരാണ് പറഞ്ഞതെന്നും കോടതി ഉത്തരവ് ലംഘിച്ച് ചില ഭക്തര്‍ പറയുന്നതുപോലെയാണോ ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു. നിങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നും പിന്നില്‍ ആളില്ലാതെ നിങ്ങള്‍ക്കിങ്ങനെ ചെയ്യാന്‍ കഴിയില്ലല്ലോയെന്നും കോടതി ആരാഞ്ഞു. നടപടി സ്വീകരിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.കേസ് ജനുവരി മൂന്നിന് വീണ്ടും പരിഗണിക്കും.