എണ്ണ ഇറക്കുമതി;ട്രംപിന്റെ വാദങ്ങൾ തള്ളി ഭാരതം

വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ
ന്യൂഡൽഹി:
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തുമെന്ന് നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശത്തിൽ പ്രതികരണവുമായി ഇന്ത്യ. ഇക്കാര്യത്തിൽ ഇരുനേതാക്കളും തമ്മിൽ ഒരു സംഭാഷണവും ഇതുവരെ നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ട്രംപിന്റെ അവകാശവാദം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇതുതള്ളി കൊണ്ട് ഇന്ത്യ രംഗത്തെത്തിയത്.
നേരത്തെ, ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ രാജ്യത്തെ ഉപഭോക്താവിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ നയിക്കുന്നത് രാജ്യതാത്പര്യമാണ്. ഇന്ധനലഭ്യതയും വിലയും അനുസരിച്ചാണ് നയം. ഉപഭോക്താക്കളുടെ താൽപര്യമാണ് പരിഗണിക്കുന്നത്. പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിലുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ രൺധീർ ജയ്സ്വാൾ പറഞ്ഞിരുന്നു.
എന്നാൽ ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ മോദിയെ രൂക്ഷമായി വിമർശിച്ച ലോകസഭാ പ്ര്തിപക്ഷ നേതാവ രാഹുൽ ഗാന്ധി രംഗത്തെയിരുന്നു. പലതവണ അവഗണന നേരിട്ടിട്ടും മോദി ട്രംപിനെ അഭിനന്ദിക്കുന്നു. ഇന്ത്യയുടെ തീരുമാനങ്ങൾ എടുക്കാൻ ട്രംപിന് അവസരം നൽകുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും അമേരിക്കൻ നേതാവിനെ മോദി അനുവദിച്ചുവെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇതിനുപിന്നാലെയാണ് സംഭവത്തിൽ വ്യക്തത വരുത്തി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.