യുഎൻ നിലപാട്: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വധശിക്ഷയിൽ ആശങ്ക; ഇന്ത്യയുടെ നിലപാട് നിർണ്ണായകം

 യുഎൻ നിലപാട്: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വധശിക്ഷയിൽ ആശങ്ക; ഇന്ത്യയുടെ നിലപാട് നിർണ്ണായകം

യു എൻ ചീഫ് ഗുട്ടറസ്

ന്യൂയോർക്ക്/ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പ്രാദേശിക കോടതി വധശിക്ഷ വിധിച്ച സംഭവത്തിൽ ഐക്യരാഷ്‌ട്ര സഭ (യുഎൻ) സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഏതൊരു സാഹചര്യത്തിലുമുള്ള വധശിക്ഷയെയും യുഎൻ എതിർക്കുന്നുവെന്ന് ഗുട്ടെറസ് വ്യക്തമാക്കി.

ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുന്ന ഹസീനയുടെ അസാന്നിധ്യത്തിൽ വിധി പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗുട്ടെറസ്. യുഎൻ ജനറൽ സെക്രട്ടറിയുടെ നിലപാട് അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് സ്ഥിരീകരിച്ചു.

കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ നടന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനിടെ നടന്ന സംഭവങ്ങളുടെ പേരില്‍ ഇപ്പോൾ പുറപ്പെടുവിച്ച വിധി ഗുരുതരമാണെന്ന യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ വോൾക്കർ ടർക്കിന്‍റെ പ്രസ്‌താവനയിലേക്ക് ഞങ്ങൾ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. വധശിക്ഷയോട് യുഎൻ ശക്തമായി വിയോജിക്കുന്നു,’ ഡുജാറിക് പറഞ്ഞു.

കോടതിയുടെ നടപടികളും കണ്ടെത്തലുകളും

സ്വയം ‘അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ’ എന്ന് വിശേഷിപ്പിച്ച, ബംഗ്ലാദേശി ജഡ്‌ജിമാർ മാത്രമുള്ള പ്രാദേശിക കോടതിയാണ് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തുവെന്നാണ് കോടതിയുടെ കണ്ടെത്തൽ.

വിമോചന യുദ്ധകാലത്തെ വംശഹത്യകളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ രൂപീകരിച്ച ഈ കോടതി, കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി ഹസീനയെയും അനുയായികളെയും വിചാരണ ചെയ്യാനായി മുഹമ്മദ് യൂനുസും അദ്ദേഹത്തിൻ്റെ അനുയായികളും ചേർന്ന് പുനരുജ്ജീവിപ്പിച്ചു എന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. വിധിക്ക് പിന്നാലെ ഹസീന രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടിയിരുന്നു.

ഇന്ത്യയുടെ നിലപാട്: കൈമാറാൻ വിസമ്മതിച്ച് ന്യൂഡൽഹി

വധശിക്ഷാ വിധിക്ക് പിന്നാലെ, ഇന്ത്യയിൽ അഭയം തേടിയിട്ടുള്ള ഹസീനയെ ഉടൻ കൈമാറണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ ആവശ്യത്തോട് സഹകരിക്കാൻ ഇന്ത്യ തയ്യാറല്ലെന്ന സൂചനയാണ് കേന്ദ്ര സർക്കാർ നൽകുന്നത്.

രാഷ്ട്രീയ കാരണങ്ങളാലുള്ള കേസിന് കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ബാധകമല്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ബംഗ്ലാദേശികളുടെ താത്‌പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം (MEA) വ്യക്തമാക്കി. ബംഗ്ലാദേശിലെ സമാധാനവും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി ആശയവിനിമയം തുടരുമെന്നും MEA പ്രസ്‌താവനയിൽ അറിയിച്ചു.

ഈ കേസിൽ ഇന്ത്യയുടെ നിലപാട് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായകമാകും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News