സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷേമ പെൻഷൻ തട്ടിപ്പില്‍ കൂടുതൽ നടപടികളിലേക്ക് സർക്കാർ

പൊതുഭരണ വകുപ്പിലെ ആറ് താത്കാലിക ജീവനക്കാരെ പിരിച്ചുവിടും
സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷേമ പെൻഷൻ തട്ടിപ്പില്‍ കൂടുതൽ നടപടികളിലേക്ക് സർക്കാർ. പൊതുഭരണ വകുപ്പിലെ 6 ജീവനക്കാർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകി. ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചു വിടണമെന്ന് പൊതുഭരണ അഡി. സെക്രട്ടറി നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം മണ്ണ് സംരക്ഷണ വകുപ്പിലെ 6 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയിരുന്നു.
അനധികൃതമായി വാങ്ങിയ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും പൊതുഭരണ അഡി. സെക്രട്ടറി സെക്രട്ടറി നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഫയൽ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. അതേസമയം പിരിച്ചു വിടണമെന്ന കർശന നിർദേശം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർവ്വീസ് സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നാണ് ലഭിക്കുന്ന വിവരം.
തട്ടിപ്പുമായി ബന്ധപ്പെട്ട് മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തില്‍ ഉന്നതരെ തൊടാതെയാണ് വകുപ്പുകളുടെ നീക്കം. ഇതുവരെ നടപടി എടുത്തതും നടപടിക്ക് ശുപാർശയും താഴെ തട്ടിലെ ജീവനക്കാർക്കെതിരെ മാത്രമാണ്.