പി.എം. ശ്രീ പദ്ധതി: സി.പി.ഐക്കെതിരെ രൂക്ഷമായ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ:
പി.എം. ശ്രീ പദ്ധതിയെച്ചൊല്ലിയുള്ള വിവാദത്തിൽ സി.പി.ഐക്കെതിരെ രൂക്ഷമായ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സി പി ഐ എതിർക്കുന്നത് ജീവിച്ചിരിക്കുന്നുവെന്ന് കാണിക്കാൻ മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാൽ അവരുടെ പ്രതിഷേധം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പി.എം. ശ്രീ (PM SHRI) പദ്ധതിക്കെതിരെ സി.പി.ഐ. (CPI) ഉയർത്തുന്ന വിമർശനങ്ങളെ വെള്ളാപ്പള്ളി പൂർണ്ണമായും തള്ളിക്കളഞ്ഞു. “സി.പി.ഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ? എല്ലാത്തിനും ഒടുവിൽ പിണറായിയുടെ അടുത്ത് പത്തി താഴും. നാടോടുമ്പോൾ നടുവേ ഓടണം” അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സംസാരിച്ചാൽ സി.പി.ഐയുടെ പ്രശ്‌നങ്ങളെല്ലാം അവിടെ തീരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ കോടിക്കണക്കിന് രൂപ കേരളത്തിന് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ എന്നും അതിന് നയ രൂപീകരണം ആവശ്യമാണെന്നും പറഞ്ഞു. “ആദർശം പറഞ്ഞ് നശിപ്പിക്കാതെ അവസരത്തിനൊത്ത് ഉയരണം. സി.പി.ഐ.എം.-ബി.ജെ.പി. അന്തർധാരയെന്നല്ല, പ്രായോഗിക ബുദ്ധി എന്നാണ് ഇതിനെ പറയേണ്ടതെന്നും” അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് സംസ്ഥാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ കേരളവും അത് നടപ്പാക്കണം. സി.പി.ഐ. ‘കാവിവൽക്കരണം’ എന്ന് പറഞ്ഞ് എതിർക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
