കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണത്തെ തള്ളി കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ഭാരവാഹികൾ

കണ്ണൂർ:
കർണാടക സർക്കാരിനെ താഴെയിറക്കാൻ മൃഗബലി നടത്തിയെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണത്തെ തള്ളി കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ഭാരവാഹികൾ. ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും മൃഗബലി പൂജയുള്ള ക്ഷേത്രമല്ല രാജരാജേശ്വര ക്ഷേത്രമെന്നും ഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര പരിസരത്തും മൃഗബലി പൂജകൾ നടന്നിട്ടില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
നേരത്തേ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ആരോപണത്തിനെതിരെ രംഗത്തെത്തിയിരുന്നു. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിതെന്നും ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നുമാണ് മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചത്.
സർക്കാരിനെ അട്ടിമറിക്കാൻ ശത്രു ഭൈരവീയാഗം നടത്തിയെന്നാണ് വാർത്താസമ്മേളനത്തിനിടെ ഡി കെ ശിവകുമാർ ആരോപിച്ചത്. കേരളത്തിലെ രാജരാജേശ്വര ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് 21 ചുവന്ന ആടുകൾ, 21 കറുത്ത ആടുകൾ, മൂന്ന് പോത്തുകൾ, അഞ്ച് പന്നികൾ എന്നിവയെ യാഗത്തിന്റെ ഭാഗമായി ബലി നൽകിയെന്നാണ് അദ്ദേഹം പറഞ്ഞത്. ആരാണ് ഇത് ചെയ്തതെന്ന് തനിക്ക് നന്നായി അറിയാമെന്നും താൻ ദൈവത്തിൽ വിശ്വസിക്കുന്നതിനാൽ ഇതൊന്നും ഏൽക്കില്ലെന്നും ശിവകുമാർ വാർത്താ ലേഖകരോട് പറയുകയും ചെയ്തു.