വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സിനെ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെ കോടതി റിമാൻഡ് ചെയ്തു,പിരിച്ചുവിടാന്‍ ശുപാര്‍ശ

കാസർഗോഡ്:
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിത നായരെ സമൂഹ മാധ്യമത്തിൽ അപമാനിച്ച കാസർഗോഡ് വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട്/ ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 1 ഇയാളെ റിമാൻഡ് ചെയ്തത്.
ഈ സാഹചര്യത്തിൽ പ്രതിയുടെ ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. കാരണം, 24 മണിക്കൂറിൽ അധികം സമയം ഗവൺമെന്റ് ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയിൽ ഇരുന്നാൽ സർവീസ് ചട്ടമനുസരിച്ച് ജോലിയിൽ നിന്നും പിരിച്ചുവിടാൻ സാധ്യതയേറെയാണ്.
വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെത്തി രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്ത് ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമായ ഉടന്‍ വിഷയത്തില്‍ റവന്യൂമന്ത്രി കെ രാജന് ഇടപെട്ടിരുന്നു. ഹീനമായ നടപടിയാണ് ഡപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്ന് റവന്യു മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. ഈ പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിൻ്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.
സസ്പെന്‍ഷനു പിന്നാലെ സംഭവത്തിൽ ഡപ്യൂട്ടി തഹസിൽദാർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. പോസ്റ്റിനു പിന്നാലെ വലിയ പ്രതിഷേധം ഇയാള്‍ക്കെതിരേ ഉയർന്നിരുന്നു. നേരത്തെയും പവിത്രനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്ന് റവന്യു മന്ത്രി ആയിരുന്ന ഇപ്പോഴത്തെ കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരനെ അപമാനിച്ച് പോസ്റ്റ് ഇട്ടതിനായിരുന്നു നടപടി. തുടര്‍ന്ന് മാപ്പ് എഴുതി നല്‍കിയാണ് പവിത്രന് സര്‍വീസില്‍ തിരിച്ചുകയറിയത്.
അതേസമയം, നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാല്‍ പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുന്നതടക്കമുള്ള നടപടികള്‍ക്ക് ജില്ലാ കളക്ടര്‍ കെ ഇമ്പ ശേഖർ സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്കി. സമൂഹ മാധ്യമത്തിലൂടെയുള്ള അപകീര്‍ത്തി പ്രചാരണവുമായി ബന്ധപ്പെട്ട് പവിത്രന് എതിരെ നിരവധി തവണ അധികൃതർ താക്കീത് നൽകിയിരുന്നു.
2023 ആഗസ്തില്‍ നെല്ലിക്കാട്ട് ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രം പ്രസിഡന്റിനെതിരെ സമൂഹ മാധ്യമത്തിലൂടെയുള്ള അപകീര്‍ത്തി പ്രചാരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ പവിത്രന് എഡിഎം താക്കീത് നല്‍കിയിരുന്നു.
2024 ഫെബ്രുവരിയില്‍ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തപെടുത്തിയെന്ന് കാണിച്ച് വി. ഭുവനചന്ദ്രന് സമര്‍പ്പിച്ച പരാതിയിലും സമൂഹ മാധ്യമത്തില്‍ കമന്റുകളോ പോസ്റ്റുകളോ ഇടുമ്പേള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കാണിച്ച് കര്‍ശന താക്കീത് നല്‍കിയിരുന്നു.