അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അടിയന്തര സാഹചര്യം; ഡോക്ടർമാരുടെ സേവനം തേടി ബഹിരാകാശ സഞ്ചാരികൾ
വാഷിംഗ്ടൺ:
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കഴിയുന്ന ക്രൂ-11 (Crew 11) ദൗത്യസംഘത്തിലെ ഒരംഗത്തിന് അപ്രതീക്ഷിതമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെത്തുടർന്ന് വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന ബഹിരാകാശ നടത്തം (Spacewalk) നാസ റദ്ദാക്കി. അസുഖബാധിതനായ സഞ്ചാരിയുടെ പേരോ മറ്റ് വിവരങ്ങളോ സ്വകാര്യത മുൻനിർത്തി നാസ പുറത്തുവിട്ടിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ നില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് നിലയത്തിൽ നിന്ന് അടിയന്തര വൈദ്യസഹായം തേടിയുള്ള സന്ദേശം ഹൂസ്റ്റണിലെ മിഷൻ കൺട്രോളിലേക്ക് എത്തിയത്. ജാപ്പനീസ് ബഹിരാകാശ സഞ്ചാരി കിമിയ യുയി ഗ്രൗണ്ട് സ്റ്റേഷനുമായി ബന്ധപ്പെടുകയും ഒരു ഫ്ലൈറ്റ് സർജന്റെ സേവനം ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ ബഹിരാകാശ നിലയത്തിൽ നിന്നുള്ള തത്സമയ ഓഡിയോ, വീഡിയോ സംപ്രേക്ഷണങ്ങൾ നാസ താത്കാലികമായി നിർത്തിവെച്ചു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ക്രൂ-11 ദൗത്യം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിക്കുന്ന കാര്യം നാസ ആലോചിക്കുന്നുണ്ട്. ഫെബ്രുവരി 20-ന് ഭൂമിയിലേക്ക് മടങ്ങാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. മൈക്ക് ഫിൻകെ, സേന കാർഡ്മാൻ, കിമിയ യുയി, ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് നിലവിൽ നിലയത്തിലുള്ളത്. സൗരോർജ്ജ പാനലുകളുടെ അറ്റകുറ്റപ്പണികൾക്കായി കാർഡ്മാനും ഫിൻകെയുമാണ് പുറത്തിറങ്ങാനിരുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ദൗത്യത്തിന്റെ ഭാവി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് നാസ അറിയിച്ചു.
