സംസ്ഥാന ബജറ്റ് 2026: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം; തൊഴിലുറപ്പിനും ക്ഷേമപ്രവർത്തനങ്ങൾക്കും മുൻഗണന
തിരുവനന്തപുരം:
രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുന്നോടിയായുള്ള അവസാന സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും അവഗണനയെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് പ്രസംഗം നടത്തിയത്.
കേന്ദ്ര സർക്കാർ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വലിയ മാറ്റങ്ങൾ വരുത്തിയെങ്കിലും, കേരളം ഈ പദ്ധതിയെ കൈവിടില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പദ്ധതി തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സംസ്ഥാനത്തിന്റെ അധിക വിഹിതമായി 1000 കോടി രൂപ കൂടി ബജറ്റിൽ വകയിരുത്തി. കൂടാതെ, സാമൂഹിക പ്രതിബദ്ധത മുൻനിർത്തി ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു.
കേന്ദ്രത്തിനെതിരെ ‘നോട്ട് ചോരി’ ആരോപണം സംസ്ഥാനത്തെ സാമ്പത്തികമായി കേന്ദ്രം ഞെരുക്കുകയാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. “രാജ്യത്ത് വോട്ട് ചോരി മാത്രമല്ല, നോട്ട് ചോരിയും നടക്കുന്നുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നികുതി വിഹിതത്തിന്റെ 50 ശതമാനം വരെ നൽകുമ്പോൾ കേരളത്തിന് നൽകുന്നത് കേവലം 25 ശതമാനം മാത്രമാണെന്ന വിവേചനം അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി. പരിമിതമായ സാഹചര്യത്തിലും ജനക്ഷേമ പദ്ധതികൾ ഉറപ്പാക്കുന്ന രീതിയിലാണ് ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്.
