ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തി ഇറാൻ; യുഎസ്-ഇസ്രയേൽ കപ്പലുകൾക്ക് വിലക്ക്
ടെഹ്‌റാൻ:
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താൻ ഇറാൻ തീരുമാനിച്ചു. ഇറാൻ പാർലമെൻ്റിൻ്റെ സുരക്ഷാ സമിതിയാണ് ഈ പുതിയ സാമ്പത്തിക-സുരക്ഷാ നടപടിക്ക് ഔദ്യോഗിക അംഗീകാരം നൽകിയത്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും റിയാൽ അധിഷ്ഠിത ടോൾ ശേഖരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നിയമപ്രകാരം അമേരിക്കൻ, ഇസ്രയേൽ കപ്പലുകൾക്ക് ഈ പാതയിലൂടെയുള്ള സഞ്ചാരം പൂർണ്ണമായും നിരോധിച്ചു. ഒമാനുമായുള്ള സഹകരണം പുനഃസ്ഥാപിച്ചുകൊണ്ട് കടലിടുക്കിൽ ശക്തമായ നിയമപരമായ ചട്ടക്കൂട് നിർമ്മിക്കാനാണ് ഇറാൻ്റെ നീക്കം. ലോകത്തെ എണ്ണ, എൽ.എൻ.ജി (LNG) നീക്കത്തിൻ്റെ നാലിലൊന്ന് നടക്കുന്ന ഈ പാതയിലെ നിയന്ത്രണം ആഗോള വിപണിയെ വൻതോതിൽ ബാധിച്ചേക്കാം.
അതേസമയം, ഇറാന്റെ നീക്കത്തിനെതിരെ കടുത്ത നിലപാടുമായി അമേരിക്ക രംഗത്തെത്തി. നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ സൈനിക ഇടപെടൽ നടത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് സൂചിപ്പിച്ചു. ഹോർമുസ് തുറന്നു നൽകിയില്ലെങ്കിൽ ഇറാന്റെ ആണവ, ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും മുന്നറിയിപ്പ് നൽകി. മേഖലയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ രാജ്യാന്തര സമൂഹം ആശങ്കയിലാണ്.
