ബിഹാറിൽ ക്ഷേത്രത്തിലുണ്ടായ തിരക്കിൽപ്പെട്ട് എട്ട് മരണം; ദാരുണ സംഭവം നളന്ദയിൽ
പട്‌ന:
ബിഹാറിലെ നളന്ദ ജില്ലയിലുള്ള ശീതള ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് എട്ട് തീർത്ഥാടകർക്ക് ദാരുണാന്ത്യം. മരിച്ചവരെല്ലാം സ്ത്രീകളാണ്. ചൊവ്വാഴ്ച പുലർച്ചെ ദീപ്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മഘ്‌ര ഗ്രാമത്തിലാണ് സംഭവം നടന്നത്. അപകടത്തിൽ പരിക്കേറ്റ എട്ട് പേരിൽ ആറ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ചൈത്രമാസത്തിലെ അവസാന ചൊവ്വാഴ്ചയും മഹാവീർ ജയന്തിയും ഒത്തുവന്നതിനാൽ പുലർച്ചെ മുതൽ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഇതിനിടെയുണ്ടായ അപ്രതീക്ഷിത കിംവദന്തിയെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടിയതാണ് അപകടത്തിന് കാരണമായത്. ബാരിക്കേഡുകൾ തകർന്ന് വീഴുകയും നിലത്തുവീണവർക്ക് മേൽ മറ്റുള്ളവർ ചവിട്ടി മെതിക്കുകയും ചെയ്തു. ക്ഷേത്രത്തിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും ദൃക്‌സാക്ഷികൾ ആരോപിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
