ഗാനഗന്ധർവന് 84 വയസ്

തിരുവനന്തപുരം:
മലയാളത്തിന്റെ ഗാനഗന്ധർവ്വനും അതുല്യ ഗായകനുമായ കെ.ജെ. യേശുദാസിന് 84 വയസ് പൂർത്തിയായി.
മലയാളിയെ സംബന്ധിച്ചിടത്തോളം പാട്ടിന്റെ അവസാനവാക്കാണ് യേശുദാസ് എന്ന നാമം . ഇമ്പമേറിയ ആ സ്വരശുദ്ധി തലമുറകളെ കീഴടക്കി .ഇന്നും യേശുദാസിന്റെ പാട്ടുകേൾക്കാതെ മലയാളികളുടെ ഒരു ദിവസം കടന്നു പോകാറില്ല.
മലയാളികൾ “ദാസേട്ടൻ” എന്നു വിളിക്കുകയും ആസ്വാദകർ “ഗാനഗന്ധർവ്വൻ” എന്നു പുകഴ്ത്തുകയും ചെയ്യുന്ന മലയാളത്തിലേയും ഇന്ത്യയിലെതന്നെയും പ്രമുഖ ഗായകരിൽ ഒരാളാണ് യേശുദാസ്.
മലയാളം, തമിഴ്, തെലുഗു, ഹിന്ദി, കന്നഡ, ബംഗാളി, ഒഡിയ, മറാത്തി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലായി വളരെ അധികം ഗാനങ്ങള്‍ക്ക് ശബ്ദം നല്കി. 1965ൽ യുഎസ്എസ്ആർ ഗവണ്മെന്റിന്റെ അതിഥിയായി വിവിധ നഗരങ്ങളിൽ ഗാനാലാപനം നടത്തുകയും ഖസാക്കിസ്ഥാൻ റേഡിയോയ്ക്ക് വേണ്ടി റഷ്യൻ ഭാഷയിൽ പാടുകയും ചെയ്തു. മദ്ധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ നടത്തിയ സംഗീത പര്യടനങ്ങളിൽ കർണ്ണാടിക് ശൈലിയിൽ അറബിക് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2001ൽ “അഹിംസ” എന്ന ആൽബത്തിനുവേണ്ടി സംസ്കൃതത്തിലും ഇംഗ്ലീഷിലും ലാറ്റിനിലും പാടിയിട്ടുണ്ട്. ആറു ദശകങ്ങളായി ഒരു ജനതയുടെ ജീവിതത്തിന്റെ ഭാഗമായി നില്ക്കുന്ന നാദവിസ്മയമാണ് ഇന്നും യേശുദാസ്.

