പശ്ചിമേഷ്യയിൽ ആശങ്ക വർധിപ്പിച്ച് ഇറാൻ്റെ ഡ്രോൺ ആക്രമണം; കുവൈറ്റ് വ്യോമാതിർത്തിയിൽ വെടിവെച്ചിട്ടു
ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കിടെ, യുഎഇയിൽ കുവൈറ്റ് ടാങ്കറിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടുത്തം

പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം അതിരൂക്ഷമാകുന്നു. കുവൈറ്റിന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾ സൈന്യം വിജയകരമായി ചെറുത്തു പരാജയപ്പെടുത്തി. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഡ്രോണുകളെ കുവൈറ്റ് വ്യോമസേന തകർക്കുകയായിരുന്നു. വടക്കൻ കുവൈറ്റിലെ സർക്കാർ സ്ഥാപനത്തിനും ബുബിയാൻ ദ്വീപിലെ സ്വകാര്യ മേഖലയിലെ വസ്തുവകകൾക്കും ആക്രമണത്തിൽ നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, യുഎസ് നീക്കങ്ങൾ പശ്ചിമേഷ്യയിൽ പൂർണ്ണ തോതിലുള്ള യുദ്ധത്തിന് വഴിവെക്കുമെന്ന് ഇറാന്റെ സംയുക്ത മിലിട്ടറി കമാൻഡ് മുന്നറിയിപ്പ് നൽകി. യുദ്ധത്തിന്റെ ഭീകരതയിലേക്ക് വലിച്ചിഴക്കപ്പെടരുതെന്ന് മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മറുവശത്ത്, ഒമാന്റെ തെക്കൻ തീരപ്രദേശമായ ലിമയ്ക്ക് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായി. അജ്ഞാത കേന്ദ്രത്തിൽ നിന്ന് തൊടുത്തുവിട്ട പ്രൊജക്റ്റൈൽ പതിച്ച് ടാങ്കറിന്റെ എൻജിൻ റൂമിന് കേടുപാടുകൾ സംഭവിച്ചു. മേഖലയിലൂടെ കടന്നുപോയ എട്ട് സൗദി കപ്പലുകളുടെ സഞ്ചാരപാത മാറ്റാൻ തങ്ങൾ നിർബന്ധിതരാക്കിയതായി യെമനിലെ ഹൂതി വിമതരും അവകാശപ്പെട്ടു. എണ്ണക്കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ അന്താരാഷ്ട്ര സമുദ്ര വ്യാപാര പാതകളിൽ കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്.
