മലയാളത്തിന്റെ ജനപ്രിയ ഗായിക കെ.പി.എ.സി. സുലോചനയുടെ ചരമവാർഷികം: സ്മരണാഞ്ജലി
മാവേലിക്കര:
മലയാള നാടക-സിനിമാ രംഗത്തെ അനശ്വര പ്രതിഭ കെ.പി.എ.സി. സുലോചനയുടെ ചരമവാർഷിക ദിനത്തിൽ കലാകേരളം സ്മരണാഞ്ജലി അർപ്പിക്കുന്നു. 2005 ഏപ്രിൽ 17-നാണ് മലയാളികളുടെ പ്രിയ ഗായിക അന്തരിച്ചത്.
തുടക്കം: 1938 ഏപ്രിൽ 10-ന് മാവേലിക്കര കോട്ടയ്ക്കകത്ത് കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി ജനിച്ചു. തടിയൂർ ഗോപാലകൃഷ്ണനിൽ നിന്ന് സംഗീതം അഭ്യസിച്ച സുലോചന, തിരുവനന്തപുരം ആകാശവാണിയിലെ ‘ബാലലോകം’ പരിപാടിയിലൂടെയാണ് പ്രഫഷണൽ രംഗത്തേക്ക് കടന്നുവന്നത്. 1951-ൽ ‘എന്റെ മകനാണ് ശരി’ എന്ന നാടകത്തിലൂടെ കെ.പി.എ.സി-യിൽ അരങ്ങേറ്റം കുറിച്ചു.
നാടക ജീവിതം: ‘നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി’ മുതൽ ‘മന്വന്തരം’ വരെയുള്ള പത്തോളം കെ.പി.എ.സി നാടകങ്ങളിൽ അഭിനയിക്കുകയും പാടുകയും ചെയ്തു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ ‘സുമം’, മുടിയനായ പുത്രനിലെ ‘പുലയി’ എന്നീ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനെത്തുടർന്ന് കെ.പി.എ.സി വിട്ട അവർ, പിന്നീട് വിവിധ സമിതികളിൽ പ്രവർത്തിക്കുകയും ‘സംസ്‌ക്കാര’ എന്ന പേരിൽ സ്വന്തമായി നാടകസമിതി രൂപീകരിക്കുകയും ചെയ്തു.
സിനിമാ രംഗം: ‘കാലം മാറുന്നു’ എന്ന ചിത്രത്തിൽ കെ.എസ് ജോർജ്ജിനൊപ്പം ‘ഈ മലർ പൊയ്കയിൽ’ എന്ന ഗാനം പാടിക്കൊണ്ടാണ് സിനിമാ ഗാനരംഗത്തെത്തിയത്. ഇതേ ചിത്രത്തിൽ സത്യന്റെ നായികയായും വേഷമിട്ടു. ‘രണ്ടിടങ്ങഴി’, ‘അരപ്പവൻ’, ‘കൃഷ്ണകുചേല’ തുടങ്ങിയവയാണ് അഭിനയിച്ച മറ്റു പ്രധാന ചിത്രങ്ങൾ. ‘അരങ്ങിലെ അനുഭവങ്ങൾ’ എന്നതാണ് അവരുടെ ആത്മകഥ.
അനശ്വര ഗാനങ്ങൾ:
- വെള്ളാരം കുന്നിലെ (നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി)
- അമ്പിളിയമ്മാവാ, ചെപ്പുകിലുക്കണ ചങ്ങാതി (മുടിയനായ പുത്രൻ)
- തലയ്ക്കുമീതെ ശൂന്യാകാശം (അശ്വമേധം)
- വള്ളിക്കുടിലിൻ (സർവ്വേക്കല്ല്)
- പമ്പയുടെ തീരത്ത് (ശരശയ്യ)
കീബോർഡ് വിദഗ്ദ്ധനായിരുന്ന കലേശനായിരുന്നു ഭർത്താവ്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം 2005-ലാണ് സുലോചന വിടവാങ്ങിയത്.
