ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ

 ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ

8തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവ്. ശബരിമല തന്ത്രി താഴമൺ മഠം കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റിലേക്ക് നയിച്ച മൊഴികൾ

കേസിലെ മൂന്നാം പ്രതിയും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ എ. പത്മകുമാർ, പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ നൽകിയ മൊഴികളാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് നയിച്ചത്. തന്ത്രി മുൻകൂർ ജാമ്യം നേടുന്നത് തടയാൻ അതീവ രഹസ്യമായാണ് അന്വേഷണ സംഘം നീക്കങ്ങൾ നടത്തിയത്. പത്മകുമാറിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ പോലും തന്ത്രിയുടെ പങ്ക് വെളിപ്പെടുത്താതെ എസ്.ഐ.ടി ജാഗ്രത പാലിച്ചിരുന്നു.

ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയം

പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സഹായിയായി എത്തിച്ചത് തന്ത്രിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സ്വർണപ്പാളികൾ ചെമ്പുപാളികളാണെന്ന് രേഖപ്പെടുത്തി കടത്തിയതിന് പിന്നിൽ തന്ത്രിയുടെ സഹായവും ഗൂഢാലോചനയുമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിന് നൽകിയ മൂന്ന് അനുമതിപത്രങ്ങൾ സംശയാസ്പദമാണെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

അഴിമതി നിരോധന നിയമം ചുമത്തി

ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം കൈപ്പറ്റുന്ന വ്യക്തി എന്ന നിലയിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും തന്ത്രിക്കെതിരെ ചുമത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ സുപ്രധാന തീരുമാനങ്ങളിൽ തന്ത്രിയുടെ അനുമതി നിർബന്ധമാണെന്നിരിക്കെ, സ്വർണം കടത്തിയതിൽ അദ്ദേഹത്തിന് അറിവുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതായി എസ്.ഐ.ടി വൃത്തങ്ങൾ അറിയിച്ചു.

“ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തികച്ചും വസ്തുനിഷ്ഠമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണ സംഘത്തിൻ്റെ പ്രവർത്തനങ്ങളിൽ പോലീസ് ആസ്ഥാനത്തുനിന്ന് യാതൊരു ഇടപെടലുമുണ്ടാകില്ല.” — റാവാഡ ചന്ദ്രശേഖർ, സംസ്ഥാന പോലീസ് മേധാവി

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News