ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: മുതിർന്ന സംഘപരിവാർ നേതാവ് ടിജി മോഹൻദാസ് കസ്റ്റഡിയിൽ

കൊച്ചി :
ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്‌ത വിദ്യാർഥികൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ മുതിർന്ന സംഘപരിവാർ നേതാവ് ടിജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി പള്ളുരുത്തിയിലുള്ള വീട്ടിൽ ഞായറാഴ്‌ച വൈകുന്നേരം അഞ്ചു മണിയോടെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അധിക്ഷേപകരമായ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിച്ച ഫോൺ, ലാപ് ടോപ്പ് തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചിയിൽ വൈദ്യപരിശോധന ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
കലാപാഹ്വാനം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് പതിനൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് പൊലീസിന്റെ നിർണായക നടപടി. കേസ് എടുത്തിട്ടും ശക്തമായ സ്വാധീനമുള്ള നേതാവിനെതിരെ തുടർനടപടികൾ സ്വീകരിക്കുന്നില്ല എന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും സർക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധം കടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ ഈ നീക്കം.
