വാഗമൺ – ഈരാറ്റുപേട്ട റൂട്ടിൽ ഉരുൾപൊട്ടി; കാറുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, ഗതാഗതം പൂർണമായി തടസപ്പെട്ടു
ഒരു ഏ ഐ ചിത്രം
കോട്ടയം:
കനത്ത മഴയെ തുടർന്ന് വാഗമൺ – ഈരാറ്റുപേട്ട റൂട്ടിൽ ഉരുൾപൊട്ടി ഗതാഗതം പൂർണമായി തടസപ്പെട്ടു. തീക്കോയിക്കും വാഗമണ്ണിനും മധ്യേ കാരികാട് ടോപ്പ് ഭാഗത്താണ് ഇന്ന് വൈകിട്ട് നാലരയോടെ ഉരുൾപൊട്ടലുണ്ടായത്. മലമുകളിൽ നിന്ന് വലിയ തോതിൽ പാറകളും മണ്ണും ഇരച്ചെത്തി റോഡിലേക്ക് പതിക്കുകയായിരുന്നു.
മണ്ണിടിച്ചിലിൽ രണ്ട് കാറുകൾക്ക് മുകളിലേക്ക് കല്ലും മണ്ണും വീണെങ്കിലും മറ്റ് വൻ അപകടങ്ങൾ ഒഴിവായതായാണ് വിവരങ്ങൾ. റോഡിന് കുറുകെ വലിയ അളവിൽ മണ്ണും കല്ലും അടിഞ്ഞുകൂടിയതിനെ തുടർന്ന് ഗതാഗതം നിലയ്ക്കുകയും വാഹനങ്ങൾ തിരിച്ചുവിടുകയും ചെയ്യുന്നുണ്ട്. വിവരം ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിച്ചതായി തീക്കോയി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ മോഹനൻ കുട്ടപ്പൻ വ്യക്തമാക്കി.
വൈകിട്ട് മൂന്നരയോടെ ആരംഭിച്ച അതിശക്തമായ മഴയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. കിഴക്കൻ മേഖലകളായ തീക്കോയി, തലനാട്, വാഗമൺ പ്രദേശങ്ങളിലാണ് മഴ ശക്തമായി പെയ്യുന്നത്. പാലാ, ഭരണങ്ങാനം, പൂഞ്ഞാർ മേഖലകളിലും മഴ തുടരുകയാണ്.
അതേസമയം, ഇടുക്കി വട്ടവട കൊട്ടാക്കമ്പൂർ മേലേവയലിൽ കനത്ത മഴയ്ക്കിടെ വീട് തകർന്നുവീണ് വൈദ്യുതാഘാതമേറ്റ് ബാലകൃഷ്ണൻ, ചിന്നു എന്നിവർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
