കര്‍ണാടകയില്‍ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു; 14 പേർക്ക് പരിക്ക്
ബെംഗളൂരു:
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് ജീവനക്കാർ മരിച്ചു. ഡ്രൈവർ വെള്ളയിൽ സ്വദേശി ബിജിലേഷ്, കണ്ടക്ടർ കോവൂർ സ്വദേശി എൻ.എം. അരുൺ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ 14 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേയിലെ ബിഡതിയിൽ ഇന്ന് രാവിലെ 6.40-നാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സൂചനാ ബോർഡിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. മുൻവശത്തേക്ക് കൂടുതൽ ആഘാതമേറ്റതാണ് ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിന് ഇടയാക്കിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരെ രാജരാജേശ്വരി മെഡിക്കൽ കോളേജിലും ബിഡതി കെമ്പണ്ണാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്നും രാത്രി 9.30-ന് പുറപ്പെട്ട ബസിൽ അപകടസമയത്ത് 25 യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിൽ കെഎസ്ആർടിസിയും കർണാടക പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
