അനധികൃത സ്വത്ത് സമ്പാദനം: മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് 4 വർഷം തടവും പിഴയും; തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും
കോട്ടയം:
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാലു വർഷം കഠിനതടവും 30,84,892 രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. നാലു വർഷത്തെ തടവുശിക്ഷയായതിനാൽ ഇന്ന് ജാമ്യം ലഭിക്കില്ല. വിധി പ്രസ്താവിച്ചതിന് പിന്നാലെ അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷാണ് കേസിൽ വിധി പ്രസ്താവിച്ചത്.
അഴിമതിക്കേസിൽ തടവുശിക്ഷ ലഭിക്കുന്ന ഡിജിപി റാങ്കിലുള്ള സംസ്ഥാനത്തെ ആദ്യ പോലീസ് ഉദ്യോഗസ്ഥനാണ് തച്ചങ്കരി. വർഗ്ഗീസ് വധക്കേസിൽ ഐജിയായിരുന്ന ലക്ഷ്മണയ്ക്ക് ശേഷം തടവുശിക്ഷ ലഭിക്കുന്ന ഏറ്റവും ഉയർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയാണ് അദ്ദേഹം. ഉന്നത പോലീസ് പദവികൾ വഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ പ്രതി ശിക്ഷായിളവിന് അർഹനല്ലെന്നും കോടതി നിരീക്ഷിച്ചു.
വിചാരണ നാൾവഴികളും കേസിന്റെ വിവരങ്ങളും
- കുറ്റകൃത്യത്തിന്റെ സ്വഭാവം: 2003 ജനുവരി മുതൽ 2007 ജൂലായ് വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളേക്കാൾ 138 ശതമാനം (64.7 ലക്ഷം രൂപ) അധികം സ്വത്ത് സമ്പാദിച്ചു എന്നതാണ് വിജിലൻസ് കണ്ടെത്തൽ. കൂടാതെ, സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി വെട്ടിച്ച് സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്.
- 13 വർഷത്തെ വിചാരണ: 2007-ൽ ഐജി ആയിരിക്കെയാണ് തച്ചങ്കരിക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. 2013-ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിന്നീട് കേസ് മൂവാറ്റുപുഴയിലേക്കും അവിടെനിന്ന് കോട്ടയം വിജിലൻസ് കോടതിയിലേക്കും മാറ്റി. കേസിൽ 128 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
- തള്ളിയ വാദങ്ങൾ: മാതാപിതാക്കളിൽ നിന്ന് ലഭിച്ച കുടുംബ സ്വത്താണിതെന്ന തച്ചങ്കരിയുടെ പ്രധാന വാദം കോടതി തള്ളി. ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് തേടിയെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
